police ID card

തിരുവനന്തപുരം: മതജാതി വിവരങ്ങള്‍ ചോദിച്ച് പോലീസ് ആസ്ഥാനത്ത് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്ന നടപടി വിവാദമാകുന്നു.

ഐഡി കാര്‍ഡ് തയ്യാറാക്കാനായി പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പൂരിപ്പിച്ച് നല്‍കാനായി വിതരണം ചെയ്ത പെര്‍ഫോമയിലാണ് മതവും ജാതിയും പൂരിപ്പിക്കാന്‍ കോളമിട്ടിരിക്കുന്നത്.

21 ചോദ്യങ്ങളുള്ള പെര്‍ഫോമയില്‍ 7ാമത്തെ ചോദ്യമായാണ് മതവും ജാതിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ഇന്റലിജന്‍സ് സെക്യൂരിറ്റി വിഭാഗമാണ് പോലീസില്‍ ഐഡി കാര്‍ഡ് തയ്യാറാക്കുന്നത്. ഇത്തരം വിവരങ്ങളൊന്നും ശേഖരിക്കാതെ തന്നെയാണ് ഐഡി കാര്‍ഡ് നല്‍കുന്നത്.

ഈ തിരിച്ചറിയില്‍ കാര്‍ഡ് എല്ലാവര്‍ക്കും നിലവില്‍ ഉണ്ടെന്നിരിക്കെയാണ് സമാന്തരമായി മറ്റൊരു ഐഡി കാര്‍ഡ് പോലീസ് ആസ്ഥാനത്ത് തയ്യാറാക്കുന്നത്.

സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് പുതിയ ഐഡി കാര്‍ഡ് തയ്യാറാക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. മതവും ജാതിയും പൂരിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന അറിയിപ്പും പോലീസിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയതായാണ് വിവരം.

പോലീസ് ആസ്ഥാനം ഐജി സുരേഷ് രാജ് പുരോഹിതാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പെര്‍ഫോമയില്‍ പൂരിപ്പിച്ച് നല്‍കുന്ന വിവരങ്ങള്‍ പോലീസ് ആസ്ഥാനത്തെ ഡാറ്റാ ബാങ്കില്‍ സൂക്ഷിയ്ക്കുമെന്നും ഉത്തരവിലുണ്ട്. വിചിത്രമായ നടപടി സേനയുടെ മതേതരമുഖം തകര്‍ക്കുന്നതാണെന്ന ആക്ഷേപം സേനയ്ക്കുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

Top