കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പൊലീസ് പിടിയില്‍

കൊല്ലം: കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ ശക്തികുളങ്ങര പൊലീസ് പിടികൂടി. ശക്തികുളങ്ങര പുത്തന്‍തുരുത്ത് മീനത്ത് ചേരിയില്‍ ലാലു ക്ലീറ്റസ് (38) ആണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ മാസം പത്താം തീയതി ശക്തികുളങ്ങര ചാപ്രകടവില്‍ വള്ളം കെട്ടുന്നതുമായി സംബന്ധിച്ച് മധ്യവയസ്‌കനായ സ്റ്റീഫന്‍, ഇയാളുടെ സഹായിയും അന്യസംസ്ഥാന തൊഴിലാളിയുമായ ബിജോയ്, സാഹു എന്നിവരെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

മാരകമായി പരിക്കേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിേലാണ് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത്.

കുണ്ടറ മുളവന ക്ലേ ഫാക്ടറിക്ക് സമീപം ഇന്ന് വെളുപ്പിന് രണ്ട് മണിക്ക് പ്രതിയുടെ ബന്ധു വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ലാലു പ്രതിയായ നിരവധി കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിപ്പിച്ചാണ് ഇയാള്‍ രക്ഷപ്പെടുന്നത്. നാട്ടിലിറങ്ങി അക്രമം നടത്തിയ ശേഷം വളളത്തില്‍ കയറി കായലിലൂടെ രക്ഷപ്പെടുകയാണ് പതിവ്. നാട്ടുകാരെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്നതും ഇയാളുടെ രീതിയാണ്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വളളവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Top