കാമുകനുമായി ഒളിച്ചോടിയ ഭര്‍തൃമതിയെ രണ്ടു വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ഹരിപ്പാട്: കാമുകനുമായി ഒളിച്ചോടിയ ഭര്‍തൃമതിയെ രണ്ടു വര്‍ഷത്തിനു ശേഷം ബെംഗളൂരുവില്‍ നിന്ന് പൊലീസ് കണ്ടെത്തി. കാമുകന്‍ ആധാറിലെ ചിത്രം പുതുക്കിയതാണ് കേസിനു തുമ്പായത്. ആധാറുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

യുവതിയെ കാണാനില്ലെന്ന പരാതി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. അടുത്തിടെ പൊലീസ് യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ തപാലിലെത്തിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ കിട്ടിയിരുന്നു.
സ്ഥലംവിട്ട ശേഷം രണ്ടു തവണ യുവാവ് ആധാറിലെ ഫോട്ടോ പുതുക്കിയിരുന്നു. ഈ സമയത്ത് ആധാറിന്റെ പ്രിന്റ് തപാലില്‍ വീട്ടിലെത്തി. വീട്ടുകാര്‍ ഇതു സൂക്ഷിച്ചിരിക്കുകയായിരുന്നെങ്കിലും മകന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൂന്നു ദിവസം മുന്‍പാണ് പൊലീസ് സംഘം ബെംഗളൂരിവിലേക്കു പോയത്. ആധാര്‍ പുതുക്കിയപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് ബെംഗളൂരുവില്‍ അന്വേഷണം നടത്തിയത്. യുവാവ് അവിടെ ഒരു വാഹനഷോറൂമിലും യുവതി ഒരു ഫിറ്റ്‌നസ് സെന്ററിലും ജോലി ചെയ്യുകയായിരുന്നു. കരീലക്കുളങ്ങര സി.ഐ. എസ്.ആര്‍. അജിത് കുമാറിന്റെ നിര്‍ദേശാനുസരണം എസ്.ഐ. വിനോജ് ആന്റണി, എസ്.ആര്‍. ഗിരീഷ്, ഡി. അജിത്ത് കുമാര്‍, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് ബെംഗളൂരുവില്‍ അന്വേഷണം നടത്തിയത്.

 

 

Top