പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; സെക്യൂരിറ്റി ജീവനക്കാരന് യുവതിയുടെ ക്രൂരമര്‍ദ്ദനം

ആലുവ: സ്വകാര്യ ആശുപത്രിക്കു മുന്നില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ യുവതി കൈയ്യേറ്റം ചെയ്തതായി പരാതി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിയ യുവതിയോട് സ്‌കൂട്ടര്‍ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് മാറ്റി വയ്ക്കാന്‍ റിങ്കു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ മാറ്റി വച്ചതറിഞ്ഞ് അസഭ്യം പറഞ്ഞ ശേഷം റിങ്കുവിന്റെ മുഖത്തിടിയ്ക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡ് നിലത്തുരച്ചെന്ന് ആരോപിച്ചായിരുന്നു യുവതി മര്‍ദ്ദിച്ചതെന്നും റിങ്കു പറഞ്ഞു.

യുവാവിന്റെ പരാതിയില്‍ കളമശ്ശേരി സ്വദേശി ആര്യ എന്ന യുവതിക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനുമാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

Top