ഒരു ദിവസം 80,000 ഭക്തരെ മാത്രം ശബരിമലയിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് പൊലീസ് നിര്‍ദേശം

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ നിര്‍ദേശങ്ങള്‍. ഒരു ദിവസം 80,000 ഭക്തരെ മാത്രം കടത്തിവിട്ടാല്‍ മതിയെന്നും ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും പൊലീസ് നിര്‍ദേശം മുന്നോട്ട് വെച്ചു.

നിലയ്ക്കലില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം കൊണ്ടുവരും. പമ്പയിലും സന്നിധാനത്തും 300 വനിതാ പൊലീസുകാരെ നിയമിക്കണം. ഡിജിപി സര്‍ക്കാരിനും ബോര്‍ഡിനും നിര്‍ദേശം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

നിലവില്‍ ശരാശരി ഒന്നരക്കോടിപ്പേരാണ് സീസണില്‍ ശബരിമല തീര്‍ഥാടനത്തിനായി എത്തുന്നത്. തീര്‍ഥാടനകാലത്ത് സുരക്ഷാ കാര്യങ്ങളും വിപുലപ്പെടുത്തേണ്ടി വരും. ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും. പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

കേരളത്തിനുള്ളില്‍നിന്ന് എത്ര സ്ത്രീകള്‍ എത്തുമെന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ക്ഷേത്ര പ്രവേശനത്തെ സംബന്ധിച്ച് സ്ത്രീകള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാല്‍ കണക്കെടുപ്പ് ഈ ഘട്ടത്തില്‍ സാധ്യമല്ല. 2011 ലെ സെന്‍സസ് അനുസരിച്ച് 1,73,78,649 സ്ത്രീകളാണ് കേരളത്തിലുള്ളത്. ഇതിന്റെ രണ്ടു ശതമാനം കണക്കാക്കിയാല്‍പോലും 3,47,572 സ്ത്രീകള്‍ ശബരിമലയിലെത്താം. ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിവരും. സ്ത്രീകള്‍ ശബരിമലയിലെത്തിത്തുടങ്ങിയാല്‍ പ്രത്യേക ശുചിമുറികളും താമസ സൗകര്യങ്ങളും ഉറപ്പാക്കേണ്ടിവരുമെന്നു ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. ഇതിനെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. വിവിധ വകുപ്പുകളുടെ യോഗം വിളിക്കാനും ആലോചനയുണ്ട്.

Top