വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: പുതുതായി അംഗത്വം എടുത്തവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പുതുതായി അംഗത്വം എടുത്തവരുടെ ഫോണ്‍ നമ്പറുകള്‍ പൊലീസ് ശേഖരിക്കുകയാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അംഗത്വം എടുത്തവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

ഇതുവരെ ഒന്നരലക്ഷം ഫോണ്‍ നമ്പറുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പരിശോധന തുടരുകയാണ്. ഫോണ്‍ നമ്പറുകള്‍ ആവശ്യപ്പെട്ട് കൂടുതല്‍ സേവന ദാതാക്കള്‍ക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്. അംഗത്വം എടുത്തവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ് പൊലീസ് വീണ്ടും കത്ത് നല്‍കിയത്. ഇത് മൂന്നാം തവണയാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ് കത്ത് നല്‍കുന്നത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രധാന കേസും ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ഉള്‍പ്പടെ ഏഴ് പേര്‍ പ്രതിയായ കേസാണ് ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനമായത്. കേസിലെ മുഖ്യകണ്ണി എം ജെ രജ്ഞു മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.കേസിലെ മറ്റൊരു പ്രതിയായ ജയ്‌സണ്‍ മുകളേലും നേരത്തെ കീഴടങ്ങിയിരുന്നു. സിആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്‌സണ്‍.

Top