വിജയ് ബാബുവിന് എതിരെ നിർണായക സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിച്ച് പൊലീസ്

കൊച്ചി: ബലാത്സംഗം കേസില്‍ വിജയ് ബാബുവിന് എതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. 5 ഇടങ്ങളില്‍ പീഡനം നടന്നു. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിനാണ് പൊലീസിന് തെളിവ് ലഭിച്ചിരിക്കുന്നത്. അതിനിടയില്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിക്കും.

കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏപ്രില്‍ 24നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ഇയാള്‍ ഗോവയിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സംഘം അവിടെ എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഏപ്രില്‍ 22നാണ് വിജയ് ബാബുവിന് എതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിന് എതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Top