കൊച്ചി : സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന് വിദേശയാത്രയ്ക്കുള്ള പൊലീസ് ക്ലിയറന്‍സ് നിഷേധിച്ച സംഭവത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചയ്ക്കു മുമ്പ് പി.രാജുവിന് പാസ്‌പോര്‍ട്ട് ഓഫിസറുടെ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാം. രാജുവിന്റെ മറുപടി കൂടി കണക്കിലെടുത്തായിരിക്കണം തീരുമാനമെന്നും ഹൈക്കോടതി അറിയിച്ചു.
തനിക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള കാര്യം പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷിച്ചപ്പോള്‍ അറിയില്ലായിരുന്നുവെന്ന് പി.രാജു കോടതിയില്‍ അറിയിച്ചു. എറണാകുളത്ത് ഐ.ജി ഓഫീസിന് മുന്‍പിലായി നടന്ന സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാസ്പോര്‍ട്ട് ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചിരുന്നത്.
ഡമാസ്‌കസില്‍ അടുത്ത മാസം എട്ടു മുതല്‍ പത്ത് വരെ നടക്കുന്ന രാജ്യാന്തര തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് യാത്ര. നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞ മാസം പി രാജു തല്‍ക്കാല്‍ സംവിധാനം വഴി പാസ്‌പോര്‍ട്ട് നേടിയിരുന്നു. ഇതിന് ശേഷം നടത്തിയ പൊലീസ് വെരിഫേക്കിഷനില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു. വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഇത് തടസ്സമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചത്.
കൊച്ചി റേഞ്ച് ഐജി ഓഫീസീലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ പൊലീസ് നടപടിയുണ്ടായപ്പോള്‍ പി.രാജുവിനും എല്‍ദോസ് എബ്രഹാം എംഎല്‍എയ്ക്കും പരിക്കേറ്റിരുന്നു.