കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതികളിലൊരാള്‍ പിടിയില്‍

തിരുവനന്തപുരം: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍. ഷിയാസ് എന്ന യുവാവാണ് പിടിയിലായത്. കിളിമാനൂരില്‍ വച്ചാണ് ഷിയാസ് പിടിയിലായത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികളുടെ കാര്‍ കിളിമാനൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഷമീര്‍ ഖാനും സംഘവും ദേശീയപാതയോട്‌ ചേര്‍ന്ന ഹൈവേ പാലസ് ബാറിലെത്തിയിരുന്നു. എന്നാല്‍ 11 മണിഓടെ ബാറിന്റെ ഗേറ്റ് അടച്ചു. ഈ സമയം ഷമീര്‍ ഖാനും രണ്ട് സുഹൃത്തുക്കളും ബിയര്‍ വാങ്ങാനെത്തി. ബാര്‍ അടച്ചതായി സെക്യൂരിറ്റി പറഞ്ഞതോടെ ഇവര്‍ ബഹളം വച്ചു. ഈ സമയം ഒരു കാറില്‍ അജ്മലെന്ന യുവാവും സംഘവും മദ്യപിക്കാനെത്തി. ഇവരും സെക്യൂരിറ്റിയോട് മദ്യം ആവശ്യപ്പെട്ടെങ്കിലും ഇവിടൊന്നുമില്ലെന്ന് ഷമീര്‍ ഖാന്‍ ഉറക്കെ പറഞ്ഞു.തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന അജ്മലിന്റെ സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പിക്ക് ഷെമീര്‍ ഖാനെ തലയ്ക്കടിച്ച് വീഴ്ത്തി. ഇവിടെ നിന്ന് പുറത്തേക്ക് ഓടിയ ഷമീര്‍ഖാനെ പിന്തുടര്‍ന്ന സംഘം ബാറിന് സമീപത്തെ ഹൈവേയില്‍ വച്ച് കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Top