ന്യൂഡൽഹി : രാത്രികാലങ്ങളിൽ തീപ്പെട്ടി കത്തിച്ച് മോഷണം നടത്തിയിരുന്ന അംഗപരിമിതനെ പൊലീസ് പിടികൂടി . ഇരുട്ടു നിറഞ്ഞ ഒരു ഷോറൂമില്‍ തീപ്പെട്ടി കത്തിച്ചുപിടിച്ച് മോഷണം നടത്തുന്ന അംഗപരിമിതന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 27ാം തിയ്യതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഐപാഡ്, ലാപ്പ്‌ടോപ്പ്, സെല്‍ഫോണ്‍ എന്നിവയാണ് ഇയാള്‍ ഷോ റൂമില്‍ നിന്ന് മോഷ്ടിച്ചത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഡൽഹി പൊലീസാണ് തുടർന്നുള്ള അന്വേഷത്തിലൂടെ പ്രതിയെ പിടികൂടിയത്.
സൗത്ത്ഡൽഹിയിലെ വസന്ത് കുഞ്ച് മേഖലയിലെ ഫര്‍ണിച്ചര്‍ കടയിലേതായിരുന്നു ആ മോഷണ ദൃശ്യങ്ങൾ. 38 കാരനായ രാജു എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാൾ വെസ്റ്റ് ഡൽഹിയിലെ കക്രോല മേഖലയിലുള്ളയാളാണ് .
സെപ്തംബര്‍ 10 ന് അന്ധേരി മോധിലെ ബസ്റ്റാന്റില്‍ വച്ചാണ് പൊലീസ് രാജുവിനെ പിടികൂടിയത്. ഇയാള്‍ മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. വലത് കൈ നഷ്ടപ്പെട്ട ആളാണ് രാജു . നേരത്തേ പാചക വാതക സിലിണ്ടറുകളാണ് പ്രതി മോഷ്ടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഒരു ഫര്‍ണിച്ചര്‍ കടയില്‍ മോഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി കടയിലെത്തിയ പ്രതി ലൈറ്റ് ഓൺ ചെയ്യുന്നതിന് പകരം തീപ്പെട്ടി കത്തിച്ചാണ് മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.