ഉദയ്പൂർ കൊലപാതകം: ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ രണ്ടുപേരെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ നിതിൻ അഗർവാളാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ച്. മുഖം മറച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

ഉദയ്പൂരിലെ ഹൈവേയിലൂടെ ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് രാജ്സമന്ദ് പൊലീസ് മേധാവി സുധീർ ചൗധരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കാവൽ നിന്ന പൊലീസ് സംഘം ഇവരെ തടഞ്ഞു. ബൈക്ക് നിർത്തിയ ശേഷം ഓടിരക്ഷപ്പെടാൻ ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇവരെ കീഴ്‌പ്പെടുത്തി പിടികൂടി.


48കാരനായ കനയ്യ ലാലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കനയ്യ ലാൽ പോസ്റ്റിട്ടിരുന്നു. കനയ്യ ലാലിനെ ഇന്നലെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികൾ പറഞ്ഞിരുന്നു.

Top