കോവിഡ് കാലം അനുകൂലമാക്കാൻ കൊലക്കേസ് പ്രതി, പക്ഷേ, തിരിച്ചടിച്ചു

മലപ്പുറം: കോവിഡുകാലം രക്ഷിക്കുമെന്ന് കരുതി കേരളത്തില്‍ ലാന്‍ഡ് ചെയ്ത കൊലക്കേസ് പ്രതിയെ കുരുക്കി കേരള പൊലീസ്.

യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപറമ്പന്‍ മനാഫിനെ ഒതായി അങ്ങാടിയില്‍ പട്ടാപ്പകല്‍ കുത്തികൊലപ്പെടുത്തി 25 വര്‍ഷമായി ദുബായില്‍ ഒളിവില്‍ കഴിഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ ഒന്നാം പ്രതി എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖ് (50) കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പിടിയിലായത്.

ജൂണ്‍ 24 രാവിലെ 7.50തിന് ഷാര്‍ജയില്‍ നിന്നും കരിപ്പൂരിലെത്തിയ ചാര്‍ട്ടര്‍ ഫ്ളൈറ്റിലാണ് ഷെഫീഖ് എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ പിടിയിലാകില്ലെന്ന പ്രതീക്ഷയിലായിരുന്നു മടങ്ങിവരവ്. എന്നാല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഷെഫീഖിനെ ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 2018 ജൂലൈ 25ന് ഉത്തരവിട്ടിരുന്നു. ഒന്നാം പ്രതി ഷെഫീഖ് ദുബായില്‍ പാട്ടുപാടി നടക്കുന്നതിന്റെയും ഫുട്ബോള്‍ കളിച്ച് സുഖജീവിതം നയിക്കുന്നതിന്റെയും വീഡിയോയും ഫോട്ടോകളും മനാഫിന്റെ കുടുംബം പൊലീസിന് കൈമാറിയിരുന്നു. ഷെഫീഖിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മനാഫിന്റെ കുടുംബം സെക്രട്ടറിയേറ്റ് നടയില്‍ നീതി സമരവും നടത്തിയിരുന്നു.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്.

നിലവിലെ ഹൈക്കോടതി ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ) സി. ശ്രീധരന്‍ നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് മനാഫിന്റെ ബന്ധുക്കള്‍ തന്നെ ആരോപിച്ചിരുന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ ഉയര്‍ത്തിയത്. അന്‍വര്‍ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ച് ഒളിവിലുള്ള പ്രതികളെ ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാന്‍ ഉത്തരവ് സമ്പാദിച്ചതോടെയാണ് ഷെഫീഖിന്റെ സഹോദരനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് (51), കൂട്ടുപ്രതികളായ കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45),നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ കീഴടങ്ങിയത്.

പിടിയിലായ പ്രതികളെ വിചാരണ ചെയ്യാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയാകുമെന്നും കാണിച്ചുള്ള ഡി.ജി.പി ശ്രീധരന്‍നായരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാനാവില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ച് അബ്ദുല്‍റസാഖ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയും റസാഖ് നിര്‍ദ്ദേശിക്കുന്ന അഭിഭാഷകപാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല.

Top