മയക്കുമരുന്ന് കടത്ത് സംഘത്തെ പൊലീസ് പിടികൂടിയത് സാഹസികമായി

നിലമ്പൂര്‍: വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് എം ഡി എം എയുമായി രണ്ടു പേരെ വഴിക്കടവില്‍ പൊലീസ് പിടികൂടിയത് വിദഗ്ധമായി. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(26), മൂത്തേടം പാലാങ്കര വടക്കേകൈ ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.

പിടി വീഴുമെന്ന് ഉറപ്പായപ്പോള്‍ അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ദേഹത്ത് സ്വയം പരിക്കേല്‍പ്പിക്കുകയും പൊലീസുകാരനെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് 71.5 ഗ്രാം എം ഡി എം എ യും , 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടിയും പിടിച്ചെടുത്തു.

വിപണിയില്‍ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എം ഡി എം എ ബാംഗ്ലൂരില്‍ നിന്ന് കാര്‍ മാര്‍ഗം ആഷിഖാണ് ജില്ലയിലേക്ക് എത്തിച്ചിരുന്നത്. ഇയാള്‍ സഹായത്തിനായി മിസ്ബാഹിനേയും കൂടെ കൂട്ടുകയായിരുന്നു. സ്വര്‍ണം കടത്തിയതിനും പൊലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ ബലാത്സംഗത്തിനും അടിപിടിക്കും കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്റ്റേഷനിലും പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ കേസ്സുകള്‍ നിലവിലുണ്ട്.

Top