കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

നോയ്ഡ: ഉത്തര്‍പ്രദേശില്‍ വീട്ടിലെ ധാന്യപ്പുരയില്‍ നിന്ന് എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേമ എന്ന 24കാരിയെയാണ് അറസ്റ്റ് ചെയ്തത്.

ധാന്യപ്പുരയില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് ആഗസ്റ്റ് 11 ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ആഗസ്റ്റ് 11ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞിന്റെ അച്ഛന്‍ രോഹ്‌തേഷ്, ഭാര്യ ഹേമ കരയുന്നതാണ് കണ്ടത്. ആരോ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്നും ഇവര്‍ പറഞ്ഞു. ഗ്രാമത്തിലെ ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പോയ സമയത്തായിരുന്നു കുഞ്ഞ് മരിച്ചത്.

കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ 8.30 യ്ക്ക് ധാന്യപ്പുരയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കുടുംബാംഗങ്ങളെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ അമ്മ ഹേമ പൊട്ടിക്കരഞ്ഞു. കുഞ്ഞ് ഊഞ്ഞാലില്‍ ആടുന്നതിനിടെ താഴെ വീണ് മരിച്ചെന്നും കുടുംബാംഗങ്ങള്‍ തന്നെ വഴക്കുപറയുമെന്ന് ഭയന്ന് കുഞ്ഞിനെ ബാഗിലാക്കി ധാന്യപ്പുരയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും മരണകാരണം വ്യക്തമാകുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തില്ല.

Top