വ്യാജ മോഷണക്കേസ് കെട്ടിച്ചമച്ചു; വനിതാ പൊലീസ് കോണ്‍സ്റ്റബിളും കാമുകനും അറസ്റ്റില്‍

ഭാഗ്പട്; ഭര്‍തൃവീട്ടുകാരെ കബളിപ്പിക്കാന്‍ വ്യാജ മോഷണക്കേസ് കെട്ടിച്ചമച്ച വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേണു സിങ്ങിനെയും കാമുകനെയുമാണ് അറസ്റ്റ് ചെയ്തത്. കൈയ്യില്‍ വെടിവെച്ചെന്നും സ്‌കൂട്ടറില്‍ നിന്ന് തള്ളിയിട്ട് 2 ലക്ഷം രൂപ കവര്‍ന്നെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസുകാരി പരാതി നല്‍കിയത്. എന്നാല്‍ കേസന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

സെപ്തംബര്‍ 16-നാണ് കൈയ്യില്‍ വെടിയേറ്റുണ്ടായ പരിക്കുമായി രേണു സിങ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. സ്‌കൂട്ടറില്‍ നിന്നും തള്ളിയിട്ട ശേഷം 2 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു പരാതി. ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് യുവതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമായും പൊലീസുകാരിക്ക് നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മനീഷ് എന്നയാളുമായി രേണു പ്രണയത്തിലായിരുന്നു. മനീഷും ഇയാളുടെ സുഹൃത്ത് വികാസുമായി ചേര്‍ന്നാണ് രേണു നുണക്കഥ സൃഷ്ടിച്ചതെന്നും പൊലീസ് അറിയിച്ചു.

Top