ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കസ്റ്റഡി പീഡനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്ക്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബെലിയ ജില്ലയിലാണ് സംഭവം.
കുടുംബ വഴക്കിനെ തുടര്‍ന്ന് പന്ന രാജ്ഭര്‍ എന്ന യുവാവിനെ ബുധനാഴ്ച റസ്രയിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. അവിടെവച്ച് രാജ്ഭറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെച്ചും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും രാജ്ഭറിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ആരോപിച്ചു.
ഇതിനേത്തുടര്‍ന്ന് ഗ്രാമവാസികള്‍ റോഡില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. പൊലീസ് പറഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച ഗ്രാമീണര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് സ്റ്റേഷന് തീകൊളുത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നൂറോളം വരുന്ന പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് ലാത്തി വീശി. ഈ സംഭവത്തിൽ ഇരുകൂട്ടർക്കും പരിക്കേൽക്കുകയും ചെയ്തു.