കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പൊലീസ് അനുമതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ കാര്‍ഷിക സമരത്തെ തുടര്‍ന്ന് പൊലീസ് കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് പ്രതിഷേധക്കാര്‍ക്ക് അനുമതി ലഭിച്ചത്.

കര്‍ഷകരെ പ്രതിരോധിക്കാന്‍ പൊലീസിനു പുറമെ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും കേന്ദ്രസര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ പിന്മാറിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് പാളികളും ബാരിക്കേഡുകളും മുള്ളുവേലിയും മണ്ണും ഉപയോഗിച്ചാണ് പൊലീസ് കര്‍ഷകരെ തടഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച പഞ്ചാബില്‍ നിന്നും പുറപ്പെട്ട കര്‍ഷകരെ അംബാലയില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് കര്‍ഷകര്‍ പുഴയിലേക്ക് എറിയുകയും ചെയ്തിരുന്നു.

പ്രതിഷേധത്തിന്റെ രണ്ടാം ദിവസവും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ വച്ച് കര്‍ഷകരെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Top