ലാപ്‌ടോപ് ഹാജരാക്കാന്‍ സമയം വേണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; ഉടന്‍ വേണമെന്ന് പൊലീസ്

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ലാപടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതോടെ ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ഡല്‍ഹിയിലുള്ള ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രിക്കെതിരെ എടുത്ത നടപടിയാണ് ബലാത്സംഗക്കേസിന് പിന്നിലെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. എന്നാല്‍, പൊലീസില്‍ പരാതി നല്‍കിയ ശേഷം കന്യാസത്രീക്കെതിരെ നടപടിക്കത്ത് തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.പൊലീസില്‍ കണ്ടെത്തല്‍ തെറ്റാണെന്നാണ് ഫ്രാങ്കോയുടെ നിലപാട്. ഇത് തെളിയിക്കാനുള്ള ലാപ്‌ടോപ് ഹാജരാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ലാപ്‌ടോപ് കാണാനില്ലെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമാണ് ഫ്രാങ്കോ മുളയ്ക്കല്‍ ആവശ്യപ്പെട്ടത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ലാപ്‌ടോപ് കിട്ടിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. ലാപ്‌ടോപ്പ് ഹാജരാക്കാത്ത വിവരം ഹൈക്കോടതിയെ അറിയിക്കാനും പൊലീസ് നീക്കം തുടങ്ങി.

Top