ഹിമക്കരടിയുടെ ആക്രമണത്തില്‍ മകള്‍ രക്ഷപ്പെട്ടു; പിതാവ് കൊല്ലപ്പെട്ടു

കാനഡ: ഹിമക്കരടിയുടെ ആക്രമണത്തില്‍ നിന്ന് മകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 31 കാരനായ പിതാവ് ആരോണ്‍ ഗിബ്‌സ് കൊല്ലപ്പെട്ടു. കാനഡയിലെ ആര്‍വിയറ്റ് ഗ്രാമത്തില്‍ നിന്നും 10 കിമി ദൂരമുള്ള സെന്ററി ദ്വീപില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.

മത്സ്യബന്ധനത്തിനും വേട്ടയ്ക്കും പ്രശസ്തമായ ദ്വീപാണ് സെന്ററി ദ്വീപ്. ദ്വീപില്‍ ഗിബ്‌സും മകളും നടന്നുപോകുമ്പോഴാണ് കരടി ആക്രമിച്ചത്. കരടിയില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഗിബ്‌സ് അപകടത്തില്‍പ്പെട്ടത്.

കുട്ടിയെ സുരക്ഷിതമായി ബോട്ടില്‍ കയറ്റി വിടുകയും ചെയ്തു. ഗിബ്‌സ് സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സെന്ററി ദ്വീപിലെത്തുന്നവര്‍ സാധാരണയായി തോക്ക് കൂടെ കരുതാറുണ്ട്. ഗിബ്‌സിന്റെ കൈയ്യില്‍ തോക്ക് ഇല്ലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്‌. സെന്ററി ദ്വീപ് ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ ഹഡ്‌സണ്‍ ബേ , ഹിമക്കരടികളുടെ ആവാസ കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്. 2016ല്‍ 840 ഹിമക്കരടികളുണ്ടായിരുന്നെന്ന് പോളാര്‍ ബിയര്‍ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് പറയുന്നു. എന്നാല്‍ ഇവയുടെ എണ്ണം ക്രമേണ കുറഞ്ഞു.

Top