കൊറോണക്കെതിരെയുള്ള മരുന്നെന്ന വ്യാജേനെ നല്‍കിയത് വിഷം; ഭാര്യയുടെ കാമുകനെ കൊല്ലാന്‍ ശ്രമം

ന്യൂഡല്‍ഹി: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് കൊറോണ ബാധ തടയാനുള്ള മരുന്നെന്ന വ്യാജേന ഹോംഹാര്‍ഡിനും കുടുംബത്തിനും വിഷം നല്‍കിയയാള്‍ അറസ്റ്റില്‍. മരുന്ന് നല്‍കാനായി ഇയാള്‍ രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുക്കുകയും ഹോം ഗാര്‍ഡായി പ്രവര്‍ത്തിക്കുന്നയാളുടെ വീട്ടിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന അയക്കുകയുമായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ അലിപൂരിലാണ് സംഭവം. സംഭവത്തില്‍ പ്രദീപ് (42) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോം ഗാര്‍ഡനോട് പ്രതികാരം ചെയ്യാനാണ് പ്രദീപ് സ്ത്രീകളെ വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകള്‍ ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേനെയെത്തിയാണ് മരുന്ന് നല്‍കിയത്. മരുന്ന് കഴിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രണ്ട് സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞത്. ഇവരാണ് പ്രദീപിനെ കുറിച്ച് വിവരം നല്‍കിയത്. വൈകാതെ പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തു.

Top