അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം; ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്പി

കാഞ്ഞങ്ങാട്: കോളജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും ശരീരത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്നുമുള്ള പോസ്റ്റുമോര്‍ട്ടം പ്രാഥാമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്പി വൈഭവ് സക്‌സേനയുടെ പ്രതികരണം. ചില പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ അത് രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടറുടെ നിഗമനങ്ങളുമായി ഒത്തുപോകുന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയ സ്തംഭനം ആണെന്നാണ് സര്‍ജന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ വ്യക്തത വരുത്താന്‍, കൂടുതല്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ അടക്കമുള്ള ആന്തരീകാവയങ്ങള്‍ പൂര്‍ണമായും തകരാറിലായിരു ന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലും അഞ്ജുശ്രീയ്ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നില്ല. അഞ്ജു കുഴിമന്തി ബിരിയാണി വാങ്ങിയ ഹോട്ടലില്‍ നിന്ന് അന്നേദിവസം 120പേര്‍ ബിരിയാണി വാങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്ലെന്നും ഹോട്ടല്‍ വൃത്തിഹീനമായിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതുവത്സര ദിനത്തില്‍ ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത് എന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കാസര്‍കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Top