അറസ്റ്റ് കൊതിച്ചവരെയെല്ലാം നിരാശരാക്കി ദിലീപിനെയും നാദിർഷയെയും വിട്ടയച്ചു

കൊച്ചി: ‘മാരത്തോൺ’ ചോദ്യം ചെയ്യലിനൊടുവിൽ നടൻ ദിലീപിനെയും നാദിർഷയെയും പൊലീസ് വിട്ടയച്ചു.

സിനിമാ ലോകത്തെ മാത്രമല്ല കേരളത്തെയടക്കം മുൾമുനയിൽ നിർത്തിയ ചോദ്യം ചെയ്യൽ പരിസമാപ്തിയിൽ ഒടുവിൽ സഹപ്രവർത്തകർക്കും ആശ്വാസമായി.

രാത്രി 12.25 ആയിട്ടും ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനെ തുടർന്ന് നടൻ സിദ്ധിഖും നാദിർഷയുടെ സഹോദരനും ചോദ്യം ചെയ്യൽ നടക്കുന്ന ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നുവെങ്കിലും ഇവരെ അകത്തേക്ക് കയറ്റിയിരുന്നില്ല.

ആലുവ പോലീസ് ക്ലബില്‍ ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അർദ്ധരാത്രി ഒരു മണിയോടെയാണ് അവസാനിച്ചത്.

മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. താരങ്ങളേയും മാനേജര്‍ അപ്പുണ്ണിയേയും ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നാണ് സൂചന.

മൂന്ന് പേരും നന്നായി സഹകരിച്ചെന്ന് പോലീസ് പറഞ്ഞു. എഡിജിപി ബി.സന്ധ്യ, ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്, പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ബ്ലാക്ക് മെയില്‍ പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനാണ് താന്‍ വന്നിരിക്കുന്നതെന്ന് ദിലീപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദിലീപ് നല്‍കിയ ബ്ലാക്ക് മെയില്‍ പരാതിയോടൊപ്പം നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പോലീസ് ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ദിലീപിനെ ഭീഷണിപ്പെടുത്താനായി പള്‍സര്‍ സുനി അപ്പുണ്ണിയേയും നാദിര്‍ഷയേയുമാണ് ബന്ധപ്പട്ടത്. അതിനാലാണ് ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയത്.

Top