പോക്‌സോ കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കുന്നു ;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം

തിരുവനന്തപുരം: പോക്‌സോ കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം. കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കുന്നതിന് ഇടനിലക്കാരാകുന്നത് പബ്ലിക്‌പ്രോസിക്യൂട്ടര്‍മാരും പൊലീസും ആണ്. ഇന്റലിജന്‍സിന്റെ കണ്ടെത്തലിന് പിന്നാലെ ഡിജിപി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍ പരിശോധിക്കാന്‍ ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദേശം നല്‍കി.

താരതമ്യേന തിരുവനന്തപുരം ജില്ലയില്‍ ഒത്തു തീര്‍പ്പ് കേസുകളുടെ എണ്ണം കൂടുതലാണ്. ഇവിടുത്തെ കേസുകള്‍ വിശകലനം ചെയ്യാനും തീരുമാനമുണ്ട്. ഡിഐജിമാര്‍ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാന്‍ പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും ഡിജിപി നിര്‍ദേശം നല്‍കി. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോടും പോക്‌സോ കേസുകളുടെ വിശദമായ വിവരങ്ങള്‍ കോടതിയില്‍ നിന്നും ശേഖരിച്ചു നല്‍കാന്‍ ക്രമസമാധാനചുമലയുള്ള എഡിജിപി നിര്‍ദേശിച്ചു.പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീര്‍പ്പുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തല്‍. നെയ്യാറ്റിന്‍കര പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തു തീര്‍പ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ഇരയുടെ പരാതിയില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തളളുന്നതും പ്രതികള്‍ രക്ഷപ്പെടുന്നതും.

ഡിഐജിമാര്‍ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും ഡിജിപി നിര്‍ദേശം നല്‍കി. സാക്ഷികളെയും ഇരകളെയും സഹായിക്കാന്‍ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമുണ്ട്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പോക്‌സോ കേസുകളില്‍ ക്രമക്കേടുകള്‍ ആരംഭിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Top