കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പൊലീസിനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പൊലീസിനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി (സി ഡബ്ല്യൂ സി). പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായതായി കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് എന്‍. സുനന്ദ ആരോപിച്ചു. വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായ നടപടിയല്ല. കേസിന് ആസ്പദമായ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.

മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഈ സംഭവത്തിലാണ് പൊലീസിനെതിരെ സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്സണ്‍ രംഗത്തെത്തിയിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആറില്‍ വിവരം നല്‍കിയ ആളുടെ സ്ഥാനത്ത് സുനന്ദയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ ഇത്തരത്തിലൊരു വിവരം നല്‍കിയിട്ടില്ലെന്നാണ് സുനന്ദ പറയുന്നത്. മാത്രമല്ല, എഫ്.ഐ.ആര്‍. തയ്യാറാക്കിയതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അവര്‍ ആരോപിച്ചു.

പരാതി ലഭിച്ചതിനു ശേഷം കൗണ്‍സിലിങ്ങിന് വേണ്ടി മാത്രമാണ് പൊലീസ് കുട്ടിയെ സി.ഡബ്ല്യൂ.സിക്ക് മുന്നില്‍ ഹാജരാക്കിയതെന്നും സുനന്ദ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് സി.ഡബ്ല്യൂ.സി. ചെയ്തത്. മറിച്ച് പരാതി കൊടുക്കുകയോ ഇത്തരമൊരു സംഭവമുണ്ടെന്ന് പൊലീസിനെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ ബന്ധുക്കള്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവ രൂപവത്കരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ മാതാവിന്റെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.

Top