മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; ശനിയാഴ്ച വിധി പറയും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വിധി പറയാന്‍ കേസ് മാറ്റിയത്.

തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായാണ് പരാതി. കലൂരിലെ വീടിന് പുറമെ കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചും പീഡനമുണ്ടായി.

പുരാവസ്തു തട്ടിപ്പ് കേസില്‍ 2021ല്‍ മോന്‍സണ്‍ അറസ്റ്റിലായ ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. മോന്‍സണെ ഭയന്നിട്ടാണ് പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് കേസില്‍ വിധിപറയുന്നത്.

Top