മോന്‍സന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭച്ഛിദ്രവും !

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. വീട്ടിലെ ചികില്‍സാ കേന്ദ്രത്തില്‍ വെച്ച് മോന്‍സന്‍ നിരവധി തവണ പീഡിപ്പിച്ചു. ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

മോന്‍സന്‍ അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്പും ലൈംഗികമായി പീഡിപ്പിച്ചെന്നു പെണ്‍കുട്ടിയുടെ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് മോന്‍സന്റെ സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു. 17 വയസ്സു മുതല്‍ അമ്മയ്‌ക്കൊപ്പം മോന്‍സന്റെ ചികില്‍സാ കേന്ദ്രത്തില്‍ സഹായത്തിനു പോയിരുന്നെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

ആദ്യമെല്ലാം മാന്യമായി പെരുമാറിയിരുന്ന മോന്‍സന്‍ ചികില്‍സയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. പിന്നാലെയായിരുന്നു പീഡനം. ഗര്‍ഭിണിയായപ്പോള്‍, പരാതിപ്പെടരുതെന്നും പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി. ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും പറഞ്ഞു.

പിന്നീട് കലൂരുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗര്‍ഭച്ഛിദ്രം നടത്തി. 2019 മുതല്‍ പലവട്ടം പീഡിപ്പിച്ചു. മോന്‍സന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നു. പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ മോന്‍സന്റെ ഗുണ്ടകള്‍ വീട്ടിലെത്തി തന്നെയും അമ്മയെയും ഭീഷണിപ്പെടുത്തി. സഹോദരന്റെ ഭാര്യയാണ് പരാതി നല്‍കാന്‍ ധൈര്യം നല്‍കിയതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

മോന്‍സന്‍ അറസ്റ്റിലായതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാര്‍ നിരുല്‍സാഹപ്പെടുത്തിയെന്നും തനിക്കു വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. മോന്‍സനെതിരെ പരാതി നല്‍കിയ ചിലര്‍ നിര്‍ദേശിച്ചതനുസരിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസും കൈമാറിയെന്നും അവരാണ് അന്വേഷിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി.

Top