നീരവ് മോദിയുടെ 255 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

Nirav MODI

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ 255 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും മറ്റും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഹോങ്കോങിലുള്ള ഓഫീസില്‍നിന്നാണ് വജ്രാഭരണങ്ങള്‍ ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.

ദുബായിയിയിലെ നീരവ് മോദിയുടെ കമ്പനികളില്‍നിന്ന് ഹോങ്കോങിലേയ്ക്ക് അയച്ച വിലപിടിപ്പുള്ള വജ്രാഭരണങ്ങളും മറ്റുമാണ് പിടിച്ചെടുത്തത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് നീരവ് മോദി. അഴിമതി പുറത്തായതിന് പിന്നാലെ പണം വിദേശത്തുള്ള പല ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം ഒക്ടോബര്‍ 1ന് നീരവ് മോദിയുടെ 637 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. ബ്രിട്ടനും അമേരിക്കയും അടക്കമുള്ള നാല് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയത്.

ന്യൂയോര്‍ക്കില്‍ നീരവ് മോദിക്കുണ്ടായിരുന്ന 216 കോടി മൂല്യം വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍, 278 കോടി രൂപയുടെ അഞ്ച് ഓവര്‍സീസ് ബാങ്ക് അക്കൗണ്ടുകള്‍, ഹോങ്കോങ്ങിലുള്ള 22.69 കോടിവിലമതിക്കുന്ന വജ്ര ആഭരണശാല, 57 കോടി രൂപ മൂല്യമുള്ള ലണ്ടനിലെ ഫ്‌ളാറ്റ്, 19.5 കോടി രൂപ മൂല്യമുള്ള സൗത്ത് മുംബൈയിലെ ഫ്‌ളാറ്റ് എന്നിവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയിട്ടുള്ളത്.

Top