ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം തികഞ്ഞ നെറികേടെന്ന് പിഎംഎ സലാം

കോഴിക്കോട് : തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശത്തോട് പ്രതികരിച്ച് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ആ പ്രസ്താവന തികഞ്ഞ നെറികേടാണെന്നാണ് മുസ്ലിംലീ​ഗ് വിശ്വസിക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. ലീ​ഗ് വിരുദ്ധരും മാധ്യമപ്രവർത്തകരും സിപിഎമ്മും നടത്തിയ ​ഗൂഢാലോചനയാണ് തട്ടം വിവാദമെന്ന് പിഎംഎ സലാം പ്രതികരിച്ചു.

ഈ വിവാദ പരാമർത്തിൽ വനിതാ കമ്മീഷനിലും പൊലീസ് സ്റ്റേഷനിലും കേസ് നിലനിൽക്കുന്നുണ്ട്. പ്രസ്താവന തികഞ്ഞ നെറികേടാണ്. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികൾ എന്ന് പറയുമ്പോൾ മുസ്ലിങ്ങളല്ലാത്ത മുഴുവൻ സ്ത്രീകളും അഴിഞ്ഞാട്ടക്കാരികളാണെന്നാണോ അർത്ഥമെന്നും പിഎംഎ സലാം ചോദിച്ചു. ലീ​ഗ് വിരുദ്ധരും മാധ്യമപ്രവർത്തകരും സിപിഎമ്മും നടത്തിയ ​ഗൂഢാലോചനയാണ് തട്ടം വിവാദം. അത് കൊണ്ട് തന്നെ അനിൽ‌കുമാറിന്റെ പരാമർ‌ശം ചർച്ച ചെയ്യപ്പെടാതെ പോയി. അവരുടെ ഉദ്ദേശം നടന്നു. അനിൽ കുമാർ പോയി, പിഎംഎ സലാം ചർച്ചയിലേക്ക് വന്നുവെന്നും സലാം പറഞ്ഞു.

സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ടെന്നും ഇവർ സിപിഎമ്മിന്റെ താല്പര്യമാണ് നടപ്പാക്കുന്നതെന്നും സലാം ആരോപിച്ചു. ഈ വിഭാഗം ലീഗിനെതിരെ നടത്തിയ നീക്കങ്ങളുടെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ പ്രതികരിച്ചു.സാദിഖ് അലി തങ്ങളെ ഇകഴ്ത്തി കാട്ടി ലീഗിനെ ദുർബലമാക്കാൻ ആണ് ചിലരുടെ ശ്രമം. സമസ്തയിൽ വിരലിലെണ്ണാവുന്ന ചിലർ പലയിടത്തും പൊതുയോഗങ്ങളിൽ മുസ്ലിം ലീഗിനെ പരസ്യമായി വിമർശിക്കുന്നുണ്ട്. അതിന്റെ കട്ടിങ്സും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം പിഎംഎ സലാം ആണെന്ന് ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സമസ്തയിൽ സഖാക്കൾ ഉണ്ട് എന്ന സലാമിന്റെ ആരോപണം ഗുരുതരമാണ്. ഇസ്ലാം മത വിശ്വാസിയായ ഒരാൾക്ക് ഇങ്ങനെ പറയാൻ കഴിയില്ല. മുശാവറയിൽ അംഗങ്ങളായ മതപണ്ഡിതർക്ക് രാഷ്ട്രീയമില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ലീഗ് പാരമ്പര്യം തെറ്റിച്ച് വരികയും പോവുകയും ചെയ്യുന്ന ആളാണ് സലാം. സലാമിനെതിരെ ലീഗിനുള്ളിൽ തന്നെ അമർഷം ഉണ്ട്. സലാമിന്റെ അപക്വമായ വാക്കുകൾ നിയന്ത്രിക്കാൻ ലീഗ് നേതൃത്വം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. തട്ടം വിഷയത്തിൽ പിഎംഎ സലാം നടത്തിയ പരാമർശങ്ങളാണ് സമസത്-ലീ​ഗ് പുതിയ തർക്കത്തിന് കാരണമായത്. സലാമിൻ്റെ വിമർശനങ്ങൾക്കെതിരെ സമസ്തക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിൽ ലീ​ഗുമായി സംസാരിക്കാൻ സമസ്ത മുശാവറയിൽ നിന്ന് നാലം​ഗ സംഘത്തെ നിയോ​ഗിച്ചെങ്കിലും സംഘത്തിന് ചർച്ചക്ക് സമയം അനുവദിക്കാതെ സാദിഖലി തങ്ങൾ വിദേശത്തേക്ക് പോവുകയായിരുന്നു. ഇതോടെ ലീ​ഗ്-സമസ്ത ചർച്ച പ്രതിസന്ധിയിലാവുകയായിരുന്നു.

Top