ഗോപിനാഥിന്റെ രാജി ഒറ്റപ്പെട്ട സംഭവമെന്ന് പിഎംഎ സലാം

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന്റെ രാജി ഒറ്റപ്പെട്ട സംഭവമെന്ന് മുസ്‌ലിം ലീഗ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആ പാര്‍ട്ടിക്ക് സാധിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരു മാറ്റത്തിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കെ.പി.സി.സി അധ്യക്ഷനും നിയമസഭ കക്ഷിനേതാവും മാറി. ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ നടപ്പാക്കി. പുതിയ സാഹചര്യത്തെ നേരിടാന്‍ പുതിയ ശക്തിയുമായി മുന്നോട്ടുവരുന്നത് പ്രോത്സാഹിപ്പിക്കണം.

രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. കോണ്‍ഗ്രസില്‍ അത് നേരത്തെയും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണത്. മറ്റൊരു പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യം മുസ്‌ലിം ലീഗിനില്ല. യു.ഡി.എഫിന് അനുകൂലമായ രീതിയില്‍ കാര്യങ്ങള്‍ മാറി വരും. സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്നതിനുള്ള തര്‍ക്കമല്ലേ ഉള്ളത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള പരക്കംപ്പാച്ചില്‍ ജനങ്ങള്‍ അംഗീകരിക്കില്ല. ആശയപരമോ നയപരമോ ആയ അഭിപ്രായ വ്യത്യാസങ്ങളില്ലല്ലോ എന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

 

Top