‘പത്മജ ആകെ ചെയ്ത ജനസേവനം കരുണാകരന്റെ മകളായി ജനിച്ചു എന്നതാണ്’; പിഎംഎ സലാം

മലപ്പുറം: അനില്‍ ആന്റണി ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും ഓര്‍ത്താണ് തനിക്ക് സഹതാപമെന്നും അദ്ദേഹം പറഞ്ഞു. ജനപിന്തുണ ഇല്ലാത്ത ആളുകളാണ് അനില്‍ ആന്റണി, പിസി ജോര്‍ജ് എന്നിവര്‍. നല്ല പ്രചാരണം കിട്ടി. പക്ഷെ ബിജെപിക്ക് എന്ത് ഗുണമാണ് ഉണ്ടായതെന്നും സലാം ചോദിച്ചു. അതില്‍ മൂന്നാമത്തെ വേര്‍ഷന്‍ ആണ് പത്മജ. പത്മജക്ക് വേണ്ട അംഗീകാരം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. മത്സരിക്കാനുള്ള അവസരം കൊടുത്തു.

അവര്‍ ആകെ ചെയ്ത ജനസേവനം കരുണാകരന്റെ മകളായി ജനിച്ചു എന്നതാണെന്നും അദ്ദേഹം ആരോപിച്ചു. അനില്‍ ആന്റണിയെ കൊണ്ട് ബിജെപിക്ക് ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ഉണ്ടാക്കും. പാര്‍ട്ടി മാറിയത് യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ല. സിപിഐഎം വാദം ഒരാളും സ്വീകരിച്ചില്ല എന്നതിന്റെ തെളിവാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിലെ മുഴുവന്‍ സിപിഐഎം നേതാക്കളും ഇപ്പോള്‍ ബിജെപിയിലാണ്. പത്മജ നേരത്തെ തന്നെ പോയിരുന്നെങ്കില്‍ യുഡിഎഫ് രക്ഷപ്പെടുമായിരുന്നു. കാലുവാരി എന്ന് പറയാന്‍ ഇന്നലെ അല്ലല്ലോ തിരഞ്ഞെടുപ്പ് കഴിഞ്ഞത്. കോണ്‍ഗ്രസിലെ ഇത്തരം ആളുകള്‍ വേഗം പോകുന്നതാണ് നല്ലത്.

യുഡിഎഫിലെ ഒരു സ്ഥാനാര്‍ഥിയെയും ഇത് ബാധിക്കില്ല. കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്കില്ല. ഒരു വ്യക്തി പോകുന്നത് കൊഴിഞ്ഞു പോക്കല്ലെന്നും പിഎംഎ സലാം പറഞ്ഞു. എന്തൊക്കെ ഓഫര്‍ കിട്ടി എന്നാണ് പറയേണ്ടത്. മറ്റ് പാര്‍ട്ടികളിലെ എടുക്കാചരക്കുകളെയാണ് ബിജെപി എടുക്കുന്നത്. പി സി ജോര്‍ജ് മെമ്പര്‍ഷിപ്പ് എടുക്കാത്തത് ലീഗില്‍ മാത്രമാണ്. അനില്‍ ആന്റണി പോയപ്പോള്‍ വലിയ കോലാഹലം ഉണ്ടാക്കി. ഇപ്പോള്‍ എന്തുണ്ടായി? ഈ കാരണത്താല്‍ ടിഎന്‍ പ്രതാപന്റെ ഭൂരിപക്ഷം കൂടും. പത്മജ ചാലക്കുടിയില്‍ മത്സരിച്ചാല്‍ അവിടെ യുഡിഎഫിന് ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

Top