സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തോട് പ്രതികരിച്ച് പിഎംഎ സലാം

കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യമെന്ന് സലാം പ്രതികരിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാല്‍ ബിജെപിയുടെ വലയില്‍ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു. യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്.

വിമാനം കൊണ്ട് വന്നു യാത്ര നടത്തൂവെന്ന അബ്ദുള്ള കുട്ടിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ല. കേന്ദ്ര ഹജ്ജ് കമ്മറ്റി കൃത്യമായി യോഗം ചേരാറില്ല. കേരള ഹജ്ജ് കമ്മറ്റിക്കും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്തുവെന്നും വ്യക്തമാക്കണം. കേരളത്തില്‍ നിന്നുള്ള 80 ശതമാനം ഹാജിമാരെ 165000 രൂപ ഈടാക്കി കൊണ്ടുപോകാനാണ് നീക്കം. നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും. മുസ്ലീം ലീഗ് പ്രക്ഷോഭത്തിന് മുന്നിലുണ്ടാകുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.കരിപ്പൂരില്‍ നിന്നുള്ള ഹാജിമാര്‍ നേരിടുന്നത് കടുത്ത വിവേചനമാണ്. ഉംറ യാത്രയ്ക്ക് 35000 രൂപ മാത്രമാണ് നിരക്ക്. പരസ്യമായി എങ്ങനെ കൊള്ള നടത്താന്‍ സാധിക്കുന്നു? ടെന്‍ഡറിലെ കള്ളക്കളി പുറത്ത് കൊണ്ട് വരണമെന്നും പിഎംഎ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വലിയ ചാര്‍ജ് വരുമ്പോള്‍ റീ ടെന്‍ഡര്‍ ആണ് സാധാരണ നടപടി. അതുകൊണ്ടാണ് കള്ളക്കളി സംശയിക്കുന്നതെന്നും സലാം കൂട്ടിച്ചേര്‍ത്തു.

സിവില്‍ കോഡ് വന്നിരിക്കും. കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപി പദയാത്രക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. കേരളത്തിലെ അധമ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

Top