മോദി 2.0: സത്യപ്രതിജ്ഞ ഇന്ന്, ഗാന്ധിജിക്കും സൈനികര്‍ക്കും വാജ്പേയിക്കും ആദരമര്‍പ്പിച്ചു

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവന്‍ ബലിഅര്‍പ്പിച്ച സൈനികര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു.

അമിത് ഷായും പാര്‍ട്ടി നേതാക്കളും സൈനിക തലവന്‍മാരും മോദിയെ അനുഗമിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്.ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭവനിലെ ഏറ്റവും വലിയ ചടങ്ങായി ഇന്നത്തെ സത്യപ്രതിജ്ഞ മാറും.

മന്ത്രിമാരുടെ പേരുകള്‍ വ്യാഴാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം പുതുമുഖങ്ങളും യുവാക്കളും ഇടംപിടിക്കും. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ച അരുണ്‍ ജെയ്റ്റ്‌ലിയെ പ്രധാനമന്ത്രി രാത്രിയില്‍ വീട്ടിലെത്തി കണ്ടത് തുടരണമെന്ന് അഭ്യര്‍ഥിക്കാനാണെന്ന് അഭ്യൂഹമുണ്ട്.

ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ ചേരുമോയെന്നതാണ് ഏറ്റവും ആകാംക്ഷയുള്ള വിഷയം. ആഭ്യന്തരവകുപ്പോടെ ഷാ മന്ത്രിസഭയിലെ രണ്ടാമനാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിയധ്യക്ഷപദവിയില്‍ തുടരാനുള്ള താത്പര്യം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. മന്ത്രിമാരെ സംബന്ധിച്ച് രണ്ടുദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തമ്മില്‍ മാരത്തണ്‍ ചര്‍ച്ച നടത്തിവരുകയാണ്. ആര്‍.എസ്.എസുമായും ചര്‍ച്ച നടത്തി.

കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, സുരേഷ് പ്രഭു, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്രസിങ് തോമര്‍, ജുവല്‍ ഓറം, സ്മൃതി ഇറാനി തുടങ്ങിയവര്‍ പുതിയ മന്ത്രിസഭയിലും തുടര്‍ന്നേക്കും. ജെയ്റ്റ്‌ലി തുടരുന്നില്ലെങ്കില്‍ പീയൂഷ് ഗോയല്‍ ആവും ധനമന്ത്രി.

ആരോഗ്യപ്രശ്നങ്ങള്‍മൂലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന സുഷമാ സ്വരാജ് മന്ത്രിസഭയില്‍ ഉണ്ടാകുമോയെന്നും വ്യക്തമല്ല. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സുഷമ തുടരണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചാല്‍ രാജ്യസഭവഴി സുഷമയെ പാര്‍ലമെന്റിലെത്തിക്കും.

പുതിയ ഇന്ത്യ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന രണ്ടാം മോദിസര്‍ക്കാരില്‍ പുതുമുഖ മന്ത്രിമാരുടെ വ്യക്തമായ സാന്നിധ്യമുണ്ടാകും. ഏറ്റവും കൂടുതല്‍ വനിതാ എം.പി.മാര്‍ വിജയിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ വനിതാമന്ത്രിമാര്‍ക്കും സാധ്യതയുണ്ട്. ബി.ജെ.പി.ക്ക് അപ്രതീക്ഷിത മുന്നേറ്റം നേടിക്കൊടുത്ത ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യമുണ്ടാകും. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കും മെച്ചപ്പെട്ട സാന്നിധ്യമുണ്ടാകും. കേരളവും പ്രതീക്ഷയോടെയാണ് രണ്ടാം മന്ത്രിസഭയിലേക്ക് ഉറ്റുനോക്കുന്നത്. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരനെ ഇന്നലെ രാത്രി തന്നെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കുമ്മനത്തിന് കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമെന്ന അഭ്യൂഹവും ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ വൈകീട്ട് ഏഴിനാണ് ചടങ്ങ് ആരംഭിക്കുക. ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനീഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപറേഷന്‍ -) അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്.

വിദേശ രാഷ്ട്ര തലവന്‍മാരെ കൂടാതെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമാ മേഖലയില്‍ നിന്നടക്കമുള്ള താരങ്ങള്‍,പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങിയ അതിഥികളുടെ വമ്പന്‍ നിരതന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും.

യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും തിരഞ്ഞെടുപ്പുപരാജയത്തെത്തുടര്‍ന്ന് പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍, നേരത്തേ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനില്‍ക്കും. സംസ്ഥാനത്ത് തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞയില്‍ പങ്കെടുപ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തില്‍ പ്രതിഷേധിച്ചാണിത്.

ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കും. സമൂസയും ചീസ് വിഭവങ്ങളും അടങ്ങിയതാകും ലഘു ഭക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിംസ്റ്റെക് രാഷ്ട്രതലവന്‍മാര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കും.

രാഷ്ട്രപതി ഭവനിലെ തുറന്ന മൈതാനത്താകും ചടങ്ങ് നടക്കുക. 2014-ലും ഇവിടെത്തന്നെയായിരുന്നു ചടങ്ങ്. അന്ന് 5000 -ത്തോളം അതിഥികളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

Top