PM Narendra Modi, Praising Army For Surgical Strikes, Draws Comparison To Israel

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യന്‍ സൈന്യം മറ്റാര്‍ക്കും പിന്നിലല്ലെന്ന് തെളിച്ചുവെന്ന് മേദി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ എല്ലായിടത്തും ഇതാണ് ചര്‍ച്ചാ വിഷയം, സൈനിക തിരിച്ചടികൊണ്ട് ഇന്ത്യയുടെ സൈനിക ശക്തി ഒരിക്കല്‍ കൂടി വെളിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരവാദത്തിനെതിരെ ഇസ്രായേലടക്കമുള്ള രാജ്യങ്ങള്‍ ഈ രീതി നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ സംഘടിപ്പിച്ച റാലിയില്‍ അഭിസംബോധന ചെയുകയായിരുന്നു അദ്ദേഹം.

ഹിമാചല്‍ പ്രദേശിനെ ‘ദേവഭൂമി’യും ‘വീരഭൂമി’യുമെന്നാണ് മോദി വിശേഷിപ്പിച്ചത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും വിരമിച്ച സൈനികരും അവരുടെ കുടുംബവും ഇപ്പോള്‍ തന്നെ അനുഗ്രഹിക്കുകയാണെന്നും മോദി പറഞ്ഞു.

40 വര്‍ഷമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കുടുങ്ങിക്കിടക്കുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണ് അതിന്റെ കുരുക്കഴിച്ചത്. ഹിമാചലിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം ആദ്യമായാണ് മോദി ഹിമാചല്‍ സന്ദര്‍ശിക്കുന്നത്.

Top