220 വിമാനത്താവളം,11 വ്യവസായ ഇടനാഴികള്‍.. തിരഞ്ഞെടുപ്പിന് മോദിയുടെ ‘ഗതിശക്തി’

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റര്‍പ്ലാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 13ന് രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കും. 2024-25 ഓടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും കണക്ടിവിറ്റി ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യുന്നതിലൂടെ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലേക്കുള്ള ചുവടുവെപ്പാണ് മോദി നടത്തുന്നത്.

രണ്ടു ലക്ഷം കിലോമീറ്റര്‍ ദേശീയ പാതകളുടെ ശൃംഖല, 16 ദശലക്ഷം ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ട്രെയിനുകള്‍, ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖല ഇരട്ടിപ്പിച്ച് 35000 കിലോമീറ്റര്‍ ആക്കുക, 220 വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയറോഡ്രോമുകള്‍, 11 വ്യാവസായിക ഇടനാഴികള്‍ ഉള്‍പ്പെടെ വ്യവസായങ്ങള്‍ക്കായി 25000 ഏക്കര്‍ പ്രദേശം, പ്രതിരോധ മേഖലയില്‍ ഉത്പാദനത്തിലൂടെ 1.7 ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുക, 38 ഇലക്ട്രോണിക്‌സ് നിര്‍മാണ ക്ലസ്റ്ററുകള്‍, 109 ഫാര്‍മ ക്ലസ്റ്ററുകള്‍ തുടങ്ങിയവയാണ് 2024-25 ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗതിശക്തി.

നിര്‍ദ്ദിഷ്ട ദേശീയ മാസ്റ്റര്‍ പ്ലാനില്‍, നിലവിലുള്ളതും പരിഗണനയിലുള്ളതുമായ എല്ലാ സാമ്പത്തിക മേഖലകളും കര-വ്യോമ-കടല്‍ മാര്‍ഗമുള്ള ചരക്ക് നീക്കങ്ങളെ ബന്ധിപ്പിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ മാപ്പ് ചെയ്തിട്ടുണ്ട്. 2014-15 ലെ സ്ഥിതി, 2020-21 വരെ കൈവരിച്ച നേട്ടങ്ങള്‍, 2024-25 വരെ ആളുകളുടേയും ചരക്കിന്റെയും നീക്കങ്ങള്‍ക്കായുള്ള ആസൂത്രണവും ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യമെമ്പാടുമുള്ള വിവിധ സാമ്പത്തിക മേഖലകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവയുടെ പൂര്‍ത്തീകരണത്തിനായുള്ള സമയക്രമം അടിസ്ഥാനമാക്കിയുള്ള സമഗ്ര മാപ്പും തയ്യാറായിട്ടുണ്ടെന്ന് ഗതിശക്തി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തയ്യാറായ ദേശീയ മാസ്റ്റര്‍ പ്ലാനില്‍ 16 കേന്ദ്ര വകുപ്പുകള്‍ ഭാഗമായിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനില്‍ ഏതെങ്കിലും മാറ്റങ്ങള്‍ അംഗീകരിക്കുന്നതിനായി സര്‍ക്കാര്‍ ഈ വകുപ്പുകളുടെയെല്ലാം ഒരു സമിതി (EGoS) ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിക്കും. നിര്‍ദേശങ്ങള്‍ ഏകീകരിക്കുന്നതിനും ആസൂത്രണത്തിനും സംയോജനത്തിനും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു സംയോജിത മള്‍ട്ടിമോഡല്‍ നെറ്റ്‌ വർക്ക് ആസൂത്രണ ഗ്രൂപ്പ് (എന്‍പിജി) മേല്‍നോട്ടം വഹിക്കും. മാസ്റ്റര്‍ പ്ലാനിന് പുറത്തുള്ള 500 കോടിയുടെ അടിസ്ഥാന സൗകര്യ ശൃംഖലകളുടെ പദ്ധതികളുടെ പരിശോധനയും എന്‍പിജി നിര്‍വഹിക്കും.

 

Top