വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി

കൊച്ചി: രാജ്യത്തിന്റെ ആത്മനിർഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില്‍ നടക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശനാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്ക് ജോലി ലഭിക്കുന്നതിലും പദ്ധതികള്‍ സഹായകമാകുമെന്നും മോദി പറഞ്ഞു. 6100 കോടി രൂപയുടെ പദ്ധതികള്‍ രാജ്യത്തിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വയം പര്യാപ്തതയിലേക്കുള്ള ചവിട്ടുപടിയാണ് കൊച്ചിന്‍ റിഫൈനറിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സെന്നും മോദി കൂട്ടിച്ചേർത്തു.

‘നമസ്‌കാരം കൊച്ചി, നമസ്‌കാരം കേരളം’ എന്ന് പറഞ്ഞാണ് മോദി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. റോ റോ സര്‍വീസ് വരുന്നതോടെ യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്ന് മോദി പറഞ്ഞു. ഇടത്താവളം എന്ന നിലയിലല്ല സഞ്ചാരികള്‍ കൊച്ചിയിലേക്ക് വരുന്നത്. ഇവിടുത്തെ സംസ്‌കാരവും ചരിത്രവും മനസിലാക്കുന്നതിനു കൂടിയാണ്. സാഗരിക ക്രൂയിസ് ടെര്‍മിനല്‍ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സഹായകരമാകും. നിലവിലെ സാഹചര്യം ആഭ്യന്തര ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തണം. ടൂറിസത്തില്‍ നമുക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനാകുമെന്നും മോദി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനമെന്നാല്‍ റോഡുകള്‍ പണിയുക എന്നത് മാത്രമല്ല. വരും തലമുറയെ ലക്ഷ്യം വച്ചുള്ള അടിസ്ഥാന സൗകര്യ വികസനമാണ് രാജ്യം ലക്ഷ്യമിടുന്നത്. തുറമുഖ വികസനവും തീരദേശ വികസനവും സമുദ്ര സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. ഈ മേഖലയുടെ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന് നിരവധി പദ്ധതികളുണ്ട്. കൊച്ചി മെട്രോ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്ത് വന്ദേ ഭാരത് മിഷന്‍ വഴി 50 ലക്ഷത്തോളം പേരെ രാജ്യത്തെത്തിക്കാന്‍ സാധിച്ചു. ഇതില്‍ കൂടുതല്‍പേരും കേരളത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. ഗള്‍ഫിലെ ജയിലില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കഴിഞ്ഞു. ഇവര്‍ക്കായി ശബ്ദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഗള്‍ഫിലെ ഇന്ത്യാക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മോദി വ്യക്തമാക്കി. സ്വയം പര്യാപ്ത ഭാരതം കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Top