ഒസാക്കയില്‍ മോദി-ട്രംപ് കൂടിക്കാഴ്ച; വ്യാപാര, സൈനിക സഹകരണം മുഖ്യ ചര്‍ച്ചയായി

ഒസാക്ക: ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ ട്രംപ് അഭിനന്ദിച്ചു. കൂടിക്കാഴ്ചയില്‍ വ്യാപാര, സൈനിക സഹകരണം മുഖ്യ ചര്‍ച്ചയായി.

ചര്‍ച്ചയില്‍ യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള അധിക ഇറക്കുമതിത്തീരുവ എടുത്തുകളയണമെന്ന ആവശ്യം അമേരിക്ക ഉന്നയിച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസം ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ‘വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വര്‍ധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീര്‍ച്ചയായും പിന്‍വലിക്കണം. മോദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ വ്യാപാര മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിക്കുക. മുന്‍ഗണനാപട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് മോദി ആവശ്യപ്പെടും.

ഇന്ത്യന്‍ സമയം രാവിലെ ആറോടെയാണ് മോദി-ട്രംപ് കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ചയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും പങ്കെടുത്തു. ഇതിനു ശേഷമാണ് ട്രംപും മോദിയും കൂടിക്കാഴ്ച നടത്തിയത്.

Top