ശ്രീലങ്കയില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ സ്ഫോടനം ; അപലപിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയിലെ ബോംബ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇത്തരം കിരാതനടപടികള്‍ക്ക് നമ്മുടെ മേഖലയില്‍ സ്ഥാനമില്ല. ശ്രീലങ്കയിലെ ജനങ്ങളോട് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം തന്റെ ചിന്തകളും പരുക്കേറ്റവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനകളും ഉണ്ടായിരിക്കുമെന്ന് മോദി ട്വീറ്ററില്‍ പറഞ്ഞു.

കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. 25 പേര്‍ മരിച്ചതായായിരുന്നു തുടക്കത്തില്‍ ലഭിച്ച വിവരം. പിന്നീട് മരണ സംഖ്യ 156 ആയി ഉയരുകയായിരുന്നു.

ഈസ്റ്റര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. സ്ഫോടനത്തിന്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.

Top