പ്രകോപിപ്പിച്ചാല്‍ ചുട്ടമറുപടി; മോദിയുടെ പ്രതികരണം ചൈനയ്ക്കുള്ള മുന്നറിയിപ്പ്

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കാനുള്ള സമയമായെന്നും 1962ല്‍ ചൈനീസ് സൈന്യം പിടിച്ചെടുത്ത അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സന്ദര്‍ഭമാണിതെന്നും ലഡാക്കില്‍ നിന്നുള്ള ബിജെപി എംപി ജമ്യാങ് സെറിങ് നംഗ്യാല്‍.

ലഡാക്കിലെ ജനങ്ങള്‍ ശാശ്വത പരിഹാരം ആണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ ഉറി ആക്രമണത്തിനുശേഷം പാക്ക് മേഖലയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ഇപ്പോഴത്തേതിനു സമാനമായിരുന്നുവെന്നും അന്നും ഇതേ വാക്കുകള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും ജമ്യാങ് മുന്നറിയിപ്പു നല്‍കി.

അതേസമയം, 1962ലെ സര്‍ക്കാരല്ല ഇന്ത്യയില്‍ ഇപ്പോഴുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പറയുന്നത് ചെയ്യും. സൈനികരുടെ ജീവത്യാഗം വ്യര്‍ത്ഥമാകില്ലെന്നാണ് പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിനു മുമ്പ് മോദി പറഞ്ഞത്. കഴിഞ്ഞ ദിവസം അതുതന്നെയാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ ഉറപ്പാണതെന്നും ജമ്യാങ് പറഞ്ഞു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ചുട്ട മറുപടി നല്‍കാന്‍ ശേഷിയുണ്ടെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സര്‍ക്കാര്‍ ഏതു തീരുമാനം എടുത്താലും ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമായിരിക്കുമെന്ന് ജമ്യാങ് പറഞ്ഞു. നമ്മുടെ ജവാന്മാരുടെ ജീവന്‍ നിരന്തരം നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിര്‍ത്തിക്കടുത്തു താമസിക്കുന്നവരുടെ ജീവിതം അസ്വസ്ഥമായിരിക്കാനും പാടില്ലെന്നും അതുകൊണ്ടാണു തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചു ശാശ്വത പരിഹാരം ആഗ്രഹിക്കുന്നതെന്നും ജമ്യാങ് പറഞ്ഞു.

1962നു ശേഷം ചൈന നിരവധി തവണ ഇന്ത്യയെ വഞ്ചിച്ചു. 62ലെ യുദ്ധത്തില്‍ അവര്‍ 37,244 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന് ഭൂമിയാണു പിടിച്ചെടുത്ത്. ആ മേഖലയെ അക്‌സായ് ചിന്‍ എന്നു വിളിക്കുന്നതു തന്നെ തെറ്റാണ്. ചൈനീസ് അധിനിവേശ ഇന്ത്യന്‍ മേഖല എന്നാണു വിളിക്കേണ്ടതെന്നും എംപി പറഞ്ഞു.

ചൈനീസ് അധിനിവേശ ലഡാക്കില്‍ നമുക്കുള്ള അവകാശവാദം എപ്പോഴും നിലനില്‍ക്കണം. അതു തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്നു പലര്‍ക്കും സംശയമുണ്ട്. എളുപ്പമാണെന്നു ഞാനും കരുതുന്നില്ല. എന്നാല്‍ അത് അസംഭവ്യമാണെന്ന് വിചാരിക്കുന്നില്ലെന്നും ജമ്യാങ് പറഞ്ഞു.

Top