മോദി എന്താ പാക്കിസ്ഥാന്റെ അംബാസിഡറോ? പരിഹാസവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ ദിവസവും പാക്കിസ്ഥാനെ കുറിച്ച് മാത്രം പറയുന്ന പ്രധാനമന്ത്രി അവരുടെ അംബാസഡറാണോ എന്നാണ് മമതയുടെ പരിഹാസം.

പാക്കിസ്ഥാന്റെ മഹത്വം പറഞ്ഞ് നടക്കാതെ മോദി ഇന്ത്യയെ കുറിച്ച് സംസാരിക്കണമെന്നും മമത ആവശ്യപ്പെട്ടു. സില്‍ഗുരിയില്‍ നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

എന്തുകൊണ്ടാണ് മോദി എല്ലായ്പ്പോഴും നമ്മുടെ രാജ്യത്തെ പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുന്നത്..? ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കാന്‍ മോദി തയ്യാറാകണം. പാക്കിസ്ഥാനെ കുറിച്ച് തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും മമത പറഞ്ഞു. എല്ലാ ദിവസവും അവരെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാന്‍ പാക്കിസ്ഥാന്‍ അംബാസഡറാണോ മോദിയെന്നും മമത ചോദിച്ചു.

ആരെങ്കിലും എനിക്ക് ജോലി ഇല്ലെന്നോ എന്റെ ജോലി നഷ്ടപ്പെട്ടെന്നോ ചോദിക്കുകയോ പറയുകയോ ചെയ്താല്‍ പ്രധാനമന്ത്രി അവരോട് പാക്കിസ്ഥാനില്‍ പോകാനാണ് പറയുന്നത്. ബിസിനസ് നഷ്ടത്തിലായെന്ന് പറയുന്നവരോടും ഇത് തന്നെ പറയുന്നു. എന്തുപറഞ്ഞാലും പാക്കിസ്ഥാന്‍ എന്ന് മാത്രമേ അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരുന്നുള്ളൂ. ഇന്ത്യയെ കുറിച്ച് പറയാന്‍ അദ്ദേഹം തയ്യാറാകണമെന്നും മമത റാലിയില്‍ പറഞ്ഞു.

Top