അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചവരെ മഹത്വവത്കരിക്കുന്നത് അപമാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രതിപക്ഷ പാർട്ടികള്‍ക്കു പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചവരെ മഹത്വവത്കരിക്കുന്നത് നീതിന്യായ വ്യവസ്ഥയെയും ഭരണഘടനയെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാർ ഓരോ പ്രതിനിധികളെയും ജാഗ്രതയോടെ വീക്ഷിക്കുന്ന ഇക്കാലത്ത് നിയമനിർമാണ സഭകളുടെ കാര്യക്ഷമത നിർണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫിസർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലുപ്രസാദിനെതിരായ കാലിത്തീറ്റ കുംഭകോണക്കേസിലും നിലവിലെ രാഷ്ട്രീയനീക്കങ്ങളിലും ബിഹാറിൽ ആർജെഡി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളെ പരോക്ഷമായി വിമർശിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശം. നിയമനിർമാണ സഭകളുടെ പ്രാധാന്യം വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘മുൻകാലങ്ങളിൽ ഏതെങ്കിലും ഒരു ജനപ്രതിനിധി അഴിമതി നടത്തി എന്നു ബോധ്യപ്പെട്ടാൽ അയാൾ മാറ്റിനിർത്തപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോൾ സ്ഥിതിമാറി. അഴിമതിക്കാരെ ചിലർ മഹത്വവത്കരിക്കുകയാണ്. ഇന്ത്യയുടെ മഹത്തായ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും അപമാനിക്കുന്നതാണിത്. നല്ല ഭാവിക്കായി നമ്മൾ ഇക്കാര്യങ്ങൾ ചർച്ചചെയ്തു ശരിയായ തീരുമാനങ്ങളെടുക്കണം.’’– പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘‘നിയമനിർമാണ സഭയുടെ അന്തസ്സിനു കളങ്കം വരുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഏതെങ്കിലും അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായാൽ അവർക്കെതിരെ നടപടിയെടുക്കുമ്പോൾ മുൻകാലങ്ങളിൽ എല്ലാവരും അതിനെ പിന്തുണയ്ക്കുമായിരുന്നു. എന്നാൽ ഇന്ന് അത്തരക്കാരെ സംരക്ഷിക്കുന്ന പ്രവണത ചില രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. പാർലമെന്റിന്റേയോ നിയമസഭയുടെയോ സുഗമമായ നടത്തിപ്പിനു യോജിച്ചതല്ല ഇത്.’’– പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Top