എന്‍ആര്‍സി വിഷയത്തില്‍ മോദിയ്ക്കും അമിത്ഷായ്ക്കും ഭിന്നസ്വരം; ആഞ്ഞടിച്ച് മമത

mamatha

ന്യൂഡല്‍ഹി:  എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) വിഷയത്തില്‍ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതില്‍നിന്നു ഭിന്നമാണെന്നാണ് മമതയുടെ ആരോപണം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബിജെപി റാലിയിലാണ് മോദി എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കാനിടയില്ലെന്ന പരാമര്‍ശം നടത്തിയത്.

‘പൊതുവേദിയില്‍ ഞാന്‍ പറഞ്ഞതിനും നിങ്ങള്‍ പറഞ്ഞതിനും ജനങ്ങള്‍ തീര്‍പ്പുകല്‍പിക്കും. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിരുദ്ധസ്വരമാണ്. ആരാണ് രാജ്യത്തിന്റെ അടിസ്ഥാന ആശയത്തെ ഭിന്നിപ്പിക്കുന്നത്? ആരാണു ശരി ആരാണു തെറ്റ് എന്നത് ജനങ്ങള്‍ തീരുമാനിക്കും’ മമത ട്വീറ്റ് ചെയ്തു.

 

പൗരത്വ റജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കില്ലെന്നു മമത പറഞ്ഞതിനെ വിമര്‍ശിച്ച്, മമത നിയമമറിയാവുന്ന ആരോടെങ്കിലും ഉപദേശം തേടണമെന്ന് മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഡല്‍ഹിയിലെ മോദിയുടെ പരാമര്‍ശത്തേയും ചേര്‍ത്ത് മമത ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്.

 

Top