രാജ്യത്തെ എല്ലാ പൊലീസുകാര്‍ക്കും ഒരേ യൂണിഫോം; നിര്‍ദേശവുമായി മോദി

ഡൽഹി: ആഭ്യന്തരസുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സൂരജ് കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തിൽ സുപ്രധാനനിർദേശങ്ങളും മോദി മുന്നോട്ടുവച്ചു. ഫൈവ് ജിയുടെ വരവോടെ സൈബർ സുരക്ഷയിൽ കൂടുതൽ ജാഗ്രത വേണമെന്നും മോദി പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളുമായി സംസ്ഥാനങ്ങൾ സഹകരിക്കണം. ക്രമസമാധാനപാലനമെന്ന് എതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ഇരുവിഭാഗങ്ങളും ഒന്നിച്ച് സഹകരിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു. പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിൽ ഗുണപരമായിട്ടുള്ള മാറ്റങ്ങൾ വേണം. ഇതിന് ഭരണ നേതൃത്വം ഇടപെടണം. കോവിഡ് കാലത്ത് കേന്ദ്ര ഏജൻസികളും സംസ്ഥാനത്തെ പൊലീസും മികവുറ്റരീതിയിലായിരുന്നു പ്രവർത്തിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി

കുറ്റകൃത്യങ്ങളുടെ വേഗതമുന്നിൽ കണ്ട് കാലോചിതമായ പരിഷ്‌കരണം അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാവണം. പൊതുവായ പൂളിലൂടെ കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും ഒന്നിച്ചുപ്രവർത്തിക്കുന്ന ഡാറ്റാബെയ്‌സ് ഉണ്ടാക്കണമെന്ന് മോദി പറഞ്ഞു. ഭീകരത തടയുന്നതിൽ യുഎപിഎ സുപ്രധാന പങ്കാണ് വഹിച്ചത്. രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോം ഏകീകരിക്കണമെന്നും മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് യൂണിഫോമിൽ വ്യത്യാസമുണ്ട്. അത് ഒഴിവാക്കി ഇന്ത്യയിലെ എല്ലാ പൊലീസിന് ഒരേ സ്വഭാവത്തിലുള്ള യൂണിഫാം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു യൂണിഫോം എന്നതാവണം മുദ്രാവാക്യമെന്നും എന്നാൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും മോദി പറഞ്ഞു.

Top