മോദിയുടെ ആകെ ആസ്തി 2.51 കോടി രൂപ ; വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തരബിരുദം

വരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി.

അദ്ദേഹത്തിന്റെ ആസ്തികളില്‍ അഞ്ച് വഷം കൊണ്ട് 52 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്നാണ് സത്യവാങ്മൂലത്തിലെ കണക്കുകള്‍ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1.27 കോടി രൂപയുടെ നിക്ഷേപമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യങ്ങളില്‍ ഏറ്റവും വലുത്.

38,750 രൂപയാണ് കൈയില്‍ പണമായുള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. എസ്.ബി.ഐയില്‍ ഫിക്‌സഡ് നിക്ഷേപമായി 1.27 കോടി രൂപയുണ്ട്. കൂടാതെ 20000 രൂപയുടെ ബോണ്ടും എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 7.61 ലക്ഷം രൂപയുമുണ്ട്. 1.90 ലക്ഷം രൂപയുടെ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണ് മോദിക്കുള്ളത്.

1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. സ്വന്തമായി ഭൂമിയോ വാണിജ്യ കെട്ടിടങ്ങളോ ഉള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല. ഗാന്ധി നഗറിലുള്ള വീടിന്റെ 25 ശതമാനമാണ് അദ്ദേഹത്തിന് അവകാശപ്പെട്ടത്. ഇതിന് 1.10 കോടി രൂപ വില കണക്കാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ബാധ്യതയോ ലോണുകളോ അദ്ദേഹത്തിന്റെ പേരിലില്ല. കൂടാതെ ഒരു ക്രിമിനല്‍ കേസും മോദിയുടെ പേരിലില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

മോദി 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് മോദി ഇന്ന് വരാണസിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Top