കാലിക്കറ്റ്‌ സർവകലാശാലയിൽ ഉയർത്തിയ ബാനറുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് പിഎം ആര്‍ഷോ

കോഴിക്കോട് : കാലിക്കറ്റ്‌ സർവകലാശാലയിൽ ഉയർത്തിയ ബാനറുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. ഒരു ബാനർ നീക്കിയാൽ നൂറു ബാനറുകൾ വേറെ ഉയരും. ഗവർണർ രാജാവും സർവകലാശാല രാജപദവിക്കു കീഴിലുള്ളസ്ഥലവുമല്ല. ഗവർണർ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. അത് നടക്കാത്തത് കൊണ്ടാണ് ഗവർണർ ക്യാമ്പസിൽ ഇറങ്ങി നടന്നു ബാനറിനെതിരെ സംസാരിച്ചത്. ഗവർണറേ ആക്രമിക്കുക എന്നതല്ല എസ് എഫ് ഐ സമര രീതിയെന്നും പിഎം ആര്‍ഷോ പറഞ്ഞു. പൊലീസുമായി അഡ്ജസ്റ്റ്മെന്റ് സമരമെന്ന ആരോപണവും പിഎം ആര്‍ഷോ തള്ളി.

ഗവർണർക്കെതിരായ സമരത്തിൽ ജീവൻ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. ലാത്തിയടിയേറ്റൽ ഞങ്ങളെ തല്ലുന്നു എന്ന് വിലപിക്കുന്ന കെ എസ് യു കാരെ പോലെ അല്ല എസ് എഫ് ഐയെന്നും ഇന്നലെ നിരവധി പേർക്കാണ് സമരത്തിൽ പരിക്കേറ്റതെന്നും പിഎം ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗവര്‍ണര്‍ക്കെതിരായ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ എസ്എഫ്ഐയുടെ ബാനറുകള്‍ നീക്കിയില്ല. ബാനറുകള്‍ നീക്കം ചെയ്യാത്തതില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അതൃപ്തി പരസ്യമാക്കിയിട്ടും ബാനറുകൾ നീക്കാൻ സര്‍വകലാശാല നടപടി സ്വീകരിച്ചിട്ടില്ല. നടപടി സ്വീകരിക്കേണ്ടത് സര്‍വകലാശാലയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ബാനറുകൾ നീക്കാത്തതിൽ ഇന്ന് ഉച്ചക്കാണ് ഗവർണർ അതൃപ്തി പ്രകടിപ്പിച്ചത്. സംഭവത്തില്‍ വി സി യോട് വിശദീകരണം തേടാനും രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ നിർദേശിച്ചിരുന്നു.

Top