പരീക്ഷകളെ ഉത്സവമായി കണ്ട് പിരിമുറുക്കം ഒഴിവാക്കണം: നരേന്ദ്രമോദി

ഡല്‍ഹി: പരീക്ഷകളെ ഉത്സവമായി കണ്ട് പിരിമുറുക്കം ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. മുന്‍പും പരീക്ഷകളില്‍ വിജയിച്ചതിന്റെ അനുഭവസമ്പത്തുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ പിരിമുറുക്കം കൂടാതെ പരീക്ഷയെ സമീപിക്കാനും മോദി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുമായി പരീക്ഷ പേ ചര്‍ച്ചയില്‍ ആശയവിനിമയം നടത്തുകയായിരുന്നു മോദി.

കുട്ടികളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ കുട്ടികളെ ഉപയോഗിച്ച് സാക്ഷാത്കരിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തരുത്. ഇത് കുട്ടികള്‍ക്ക് പിരിമുറുക്കം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും മോദി പറഞ്ഞു.

സാങ്കേതികവിദ്യയെ ഒരു തടസ്സമായി കാണരുത്. വിവിധ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ കണ്ടെത്താനും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. അധ്യാപകരും ഇതിനെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും മോദി പറഞ്ഞു.

‘പരീക്ഷകളെ ഉത്സവമായി കാണണം. ഒരു പിരിമുറുക്കവുമില്ലാതെ പരീക്ഷ എഴുതാന്‍ സാധിക്കണം. ആദ്യമായല്ല നിങ്ങള്‍ പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതിയുള്ള അനുഭവസമ്പത്തുണ്ട്. അതിനാല്‍ പിരിമുറുക്കത്തിന്റെ ആവശ്യമില്ല. മുന്‍പും പരീക്ഷകളില്‍ വിജയിച്ചിട്ടുള്ള കാര്യം ഓര്‍ക്കണം.’ – മോദി പറഞ്ഞു.

 

Top