ആ ഒരേക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക്; അച്ഛന്റെ സമ്മാനം വിട്ടുനല്‍കി പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി

പയ്യന്നൂര്‍: പലരും പല രീതിയില്‍ കേരളത്തിനായി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. സെലിബ്രിറ്റികളും സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂടി സംഭാവന നല്‍കിയിരിക്കുകയാണ്. ഷേണായ് സ്മാരക ഗവ.ഹയര്‍ സെക്കണ്ടറിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് സ്വാഹ. ‘എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു’ എന്നായിരുന്നു സ്വാഹയുടെ വാക്കുകള്‍. അനിയന്‍ ബ്രഹ്മ ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മകള്‍ സ്വാഹയും അനിയന്‍ ബ്രഹ്മയുമാണ് തങ്ങള്‍ക്കായി അച്ഛന്‍ സ്വരുക്കൂട്ടിയ ഒരേക്കര്‍ സ്ഥലം സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.

letter

പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്ത് പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ സ്ഥലം ദുരിതബാധിതര്‍ക്കായി വിട്ടുകൊടുക്കും. മാര്‍ക്കറ്റില്‍ ഇപ്പോള്‍ 50 ലക്ഷം രൂപയോളം കിട്ടുന്ന ഭൂമിയാണിത്. അത് പത്ത് പേര്‍ക്ക് സഹായകമാകുമെങ്കില്‍, മക്കള്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കട്ടെയെന്ന് ശങ്കരന്‍ പറഞ്ഞു.

സ്വാഹയുടെ പ്രഖ്യാപനം മറ്റു വിദ്യാര്‍ഥികള്‍ക്ക് വലിയ മാതൃകയായിരിക്കുകയാണ്. സ്ഥലം നല്‍കാന്‍ അച്ഛന്റെ സമ്മതം കിട്ടിയെന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയണമെന്നും പ്രിന്‍സിപ്പാളിന് നല്‍കിയ കത്തിലൂടെ സ്വാഹ അവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണരൂപം:

‘അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നല്ല’ നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍, ഞങ്ങളുടെ നാളേക്ക് വേണ്ടി കരുതിവെച്ചിരുന്ന ഭസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്’

Top