മാംസാഹാരികള്‍ കാരണം സഹിക്കുന്നത് സസ്യാഹാരികള്‍ കൂടി; മാംസാഹാരം നിരോധിക്കാന്‍ ഹര്‍ജി

ന്യൂഡല്‍ഹി: രാജ്യത്ത് മാംസ-മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കോഴിയിറച്ചി, മുട്ട ഉപഭോഗം പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് വിശ്വ ജയിന്‍ സംഗതന്‍ എന്നയാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യം എന്നിവയെ കൊല്ലുന്നത് പൂര്‍ണമായി നിരോധിക്കണമെന്നാണ് ഇയാളുടെ ആവശ്യം. കൊറോണവൈറസ് ഉത്ഭവം എവിടെനിന്നാണെന്ന് ഇപ്പോഴും കൃത്യമായി സ്ഥീരികരിച്ചിട്ടില്ലാത്തതിനാല്‍ ബയോളജിസ്റ്റുകളുടെ നിര്‍ദേശത്തെ പൂര്‍ണമായി അവഗണിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്നാണോ വൈറസ് വ്യാപനമെന്ന് പരിശോധിക്കുകയാണ്. അതിനിടെ മാംസാഹാരം പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും ഇയാള്‍ പറയുന്നു.

മാംസാഹാരികള്‍ കാരണം സസ്യാഹാരികള്‍ സഹിക്കേണ്ടി വരുന്നതായും ഇയാള്‍ വാദിച്ചു. മാംസം ഭക്ഷിക്കുന്നവരെ ബാര്‍ബറിക് ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നവരെന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്. മാര്‍ച്ച് 30നാണ് കൊവിഡിന് കോഴിയും മുട്ടയും കാരണമാകുന്നില്ലെന്നും ഇവയുടെ ഉപഭോഗം വര്‍ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ആര്‍ട്ടിക്കിള്‍ 51 (ജി) പ്രകാരം പ്രകൃതി വിഭവങ്ങളെയും പ്രകൃതി സൃഷ്ടികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Top