ഫിഫക്ക് താല്പര്യം ശീതകാല ലോകകപ്പ്; എതിത്ത് ഫുട്ബോള്‍ താരങ്ങള്‍

സൂറിച്ച്: ശീതകാല ലോകകപ്പിനോട് മുഖം തിരിച്ച് ഫുട്ബോൾ താരങ്ങൾ. താരങ്ങളുടെ സംഘടനയായ ഫിഫ്പ്രോ നടത്തിയ സര്‍വ്വെയിൽ 89 ശതമാനം കളിക്കാരും സീസണിന് ഇടയ്ക്ക് ലോകകപ്പ് നടത്തുന്നതിന് എതിരാണ്. ഖത്തര്‍ വേദിയായ ഫുട്ബോൾ ലോകപ്പ് ശ്രദ്ധയാകര്‍ഷിച്ചത് സീസണിന് ഇടക്ക് നടന്ന ടൂര്‍ണമെന്റെന്ന നിലയിൽ കൂടിയായിരുന്നു. നവംബര്‍ ഡിസംബര്‍ മാസങ്ങളിൽ നടന്ന ടൂര്‍ണമെന്റ് സംഘാടന മികവുകൊണ്ടും മത്സരങ്ങളുടെ മേന്മകൊണ്ടും ഏറ്റവും മികച്ച ലോകകപ്പെന്ന് പോലും അഭിപ്രായം ഉയര്‍ന്നെങ്കിലും കളിക്കാര്‍ക്ക് അത്ര ഇഷ്ടമായില്ലെന്ന സര്‍വ്വെ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഫുട്ബോൾ താരങ്ങളുടെ സംഘടനായ ഇന്റര്‍നാഷ്ണൽ ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ ഫുട്ബോളേഴ്സ് ആണ് ലോകകപ്പ് കളിച്ച 64 താരങ്ങളിൽ നിന്ന് വിവരങ്ങൾ തേടിയത്. ഇതിൽ 89 ശതമാനം പേരും പറഞ്ഞത് ശീതകാല ലോകകപ്പ് വേണ്ടെന്നാണ് പ്രതികരിച്ചത്. വെറും 11 ശതമാനം പേരാണ് ശീതകാല ലോകകപ്പിനെ പിന്തുണച്ചത്. ഖത്തര്‍ ലോകകപ്പില്‍ ക്ലബ് മത്സരങ്ങളിൽ നിന്ന് കളിക്കാര്‍ നേരിട്ട് ലോകകപ്പിന് വരികയായിരുന്നു.

ഇതുമൂലം കളിക്കാര്‍ക്ക് ഒരുക്കങ്ങൾക്ക് മതിയായ സമയം കിട്ടിയില്ലെന്നും കളിക്കാരില്‍ പലരും പെട്ടെന്ന് പരിക്കിന്റെ പിടിയിലായെന്നുമാണ് കളിക്കാരുടെ അഭിപ്രായം. ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ക്ലബ്ബ് മത്സരങ്ങളിലേക്ക് തിരിച്ച് പോകേണ്ടിയും വന്നു. പല താരങ്ങൾക്കും ഒരാഴ്ചത്തെ ഇടവേള മാത്രമാണ് കിട്ടിയത്. ഇനി ശീതകാല ലോകപ്പ് നടത്തണമെന്നാണെങ്കിൽ ഒരുക്കത്തിന് 14 ദിവസം വേണമെന്നും ലോകകപ്പ് കഴിഞ്ഞാൽ 14 മുതൽ 28 ദിവസത്തെ അവധി വേണമെന്നും ആവശ്യപ്പെടുന്നു.

ഫ്രഞ്ച് താരം റാഫേൽ വരാൻ അടക്കമുള്ള താരങ്ങൾ ദേശീയ ടീമിൽ നിന്ന് വിരമിച്ചത് പോലും ഇതുകൊണ്ടെന്നും സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. അതേസമയം ശീതകാല ലോകകപ്പിനോടാണ് ഫിഫയ്ക്ക് താപര്യമെന്നാണ് റിപ്പോര്‍ട്ട്. സീസണിന് ഇടക്ക് നടക്കുന്ന ടൂര്‍ണമെന്റായതിനാൽ താരങ്ങളുടെ മത്സരശേഷി കൂടുന്നുവെന്നാണ് ഫിഫയുടെ വാദം. ഒപ്പം കാണികൾക്കും ഇതാണ് താൽപര്യം.

2030 ലോകകപ്പ് സംഘാടനത്തിനായി സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ രംഗത്തുണ്ട്. ഖത്തറിലേത് പോലെ ഇവിടെയും ശീതകാലത്തായിരിക്കും ടൂര്‍ണമെന്റുണ്ടാവുക. ഇതേ ലോകകപ്പിനായി രംഗത്തുള്ള സ്പെയിൻ പോര്‍ച്ചുഗൽ രാജ്യങ്ങൾക്കും ശീതകാല ടൂര്‍ണമെന്റിനോടാണ് താൽപര്യം. കളിക്കാരുടെ അഭിപ്രായത്തിന് ഫിഫ ചെവി കൊടുക്കുമോയെന്ന് കണ്ടറിയാം.

Top