മലയാളത്തിന്റെ പെരുമയെ ഉയര്‍ത്തിയ കലാകാരന് അനുശോചനം അറിയിച്ച് താരങ്ങള്‍

കൊച്ചി : അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് താരങ്ങള്‍.

കമല്‍ഹാസന്‍

45 വര്‍ഷത്തെ സുഹൃത്തും മികച്ച സംവിധായകനുമായ ഐ.വി ശശി അന്തരിച്ചു. എന്റെ സഹോദരി സീമയ്ക്കും കുടുംബത്തിനും എല്ലാ പിന്തുണയും സ്‌നേഹവും നല്‍കുന്നു.

പൃഥ്വിരാജ്

ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാള്‍ വിടപറഞ്ഞിരിക്കുന്നു. മിസ് യൂ ശശി സര്‍. ഒരുപാട് സ്വകാര്യ ഓര്‍മകള്‍ മനസ്സിലുണ്ട്.

നിവിന്‍ പോളി

മലയാള സിനിമയുടെ ലെജന്‍ഡായിരുന്നു ഐ വി ശശി സര്‍. അദ്ദേഹമിനി ജീവിച്ചിരിപ്പില്ലെന്ന വാര്‍ത്ത വിഷമമുണ്ടാക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. മുന്‍പൊരിക്കലും മറ്റൊരാളും ചെയ്യാത്ത, മലയാള സിനിമയില്‍ കച്ചവടവും കലയും തമ്മിലുള്ള അന്തരം അദ്ദേഹം ഉറപ്പിച്ചു.

കാലഘട്ടത്തിനനുസരിച്ച് സിനിമയെടുക്കുന്ന സംവിധായകന്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. തീര്‍ച്ചയായും അദ്ദേഹത്തെ മിസ് ചെയ്യും.

ദുല്‍ഖര്‍ സല്‍മാന്‍

ആര്‍ ഐ പി ശശി അങ്കിള്‍. അദ്ദേഹം തന്റെ സിനിമകളിലൂടെ മലയാള സിനിമയില്‍ ഒരു യുഗം തന്നെ സൃഷ്ടിച്ചു. കുട്ടിക്കാലം മുതലുള്ള ഒരുപാട് ഓര്‍മകളുണ്ട് അദ്ദേഹത്തെ കുറിച്ച് ഓര്‍മിക്കുവാന്‍.

ശൈലന്‍

പ്രൈമറിക്ലാസില്‍ പഠിക്കുമ്പോള്‍ വെക്കേഷന്‍ കാലത്ത് അമ്മവീട്ടില്‍ പോയി അവിടുന്ന് ചാടി അന്‍പത് കിലോമീറ്റര്‍ ദൂരെ കോഴിക്കോട് അപ്‌സരയില്‍ പോയി ഇന്‍സ്‌പെക്ടര്‍ ബല്‍റാം കണ്ടത് ഓര്‍ക്കുന്നു.കത്തിയായതിനാല്‍ പൊളിഞ്ഞ് പാളീസായ നീലഗിരി ആദ്യത്തെ രണ്ടുദിവസവും അടുപ്പിച്ച് മല്ലുക്കെട്ടിതെരക്കിക്കേറി ഷര്‍ട്ട് പിഴിഞ്ഞ് സീറ്റിലിട്ട് കണ്ട് രോമാഞ്ചിച്ചതോര്‍ക്കുന്നു.

കൊടുംബുദ്ധിജീവിയായിരുന്ന കാലഘട്ടത്തില്‍ ദേവാസുരം പോലൊരു കള്‍ട്ട് ക്ലാസിക്ക് ഇഷ്ടപ്പെടാനാവാതെ ഇന്റര്‍വലിന് ഇറങ്ങിപ്പോന്നതോര്‍ക്കുന്നു. അങ്ങനെയങ്ങനെ തീരാത്ത ഓര്‍മ്മകള്‍.ഷോമാന്‍ എന്ന വാക്കിന് മലയാള സിനിമയില്‍ ഇനിയൊരു അര്‍ഹനില്ലാന്ന് തോന്നുന്നു.

മരണം മാത്രമാണ് സത്യം.

സുരാജ് വെഞ്ഞാറമൂട്

സൂര്യകിരീടം വീണുടഞ്ഞു -ആദരാഞ്ജലികള്‍

രഞ്ജി പണിക്കര്‍

സിനിമയോടുള്ള പാഷന്‍ എന്റെ മനസ്സില്‍ ആദ്യമുണ്ടാക്കിയ ചിത്രം ഉത്സവം ആണ്. അതിന്റെ സംവിധായകനാണ് അദ്ദേഹം. എന്നിലെ സിനിമാ കാഴചക്കാരനേയും എഴുത്തുകാരനേയും ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. റിയാലിറ്റിയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു. ഐ വി ശശിയെന്ന അതുല്യ പ്രതിഭ മലയാള സിനിമയുടെ അഭിമാനമായിരുന്നു.

ഇന്നസെന്റ്

ഏത് സമയത്തും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിനുള്ളില്‍. വലിയൊരു കലാകാരന്‍ ആയിരുന്നു. അദ്ദേഹത്തിനു കാന്‍സര്‍ ഉണ്ടായിരുന്നു, എന്നാല്‍ മരണകാരണം എന്താണെന്ന് അറിയില്ല. സംവിധായകന്‍ എന്നാല്‍ അത് ഐ വി ശശി ആണ്. വലിയ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്.

മണിയന്‍പിള്ള രാജു

മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് ഒരു ലെജന്‍ഡിനെയാണ്. രാവും പകലും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഉടനെ ഒരു ചിത്രം വരുമെന്ന് അടുത്തകാലത്ത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.

ലാല്‍ ജോസ്

പ്രിയസംവിധായകനു വിട

ജോയ് മാത്യു

ഐ വി ശശി എന്ന സംവിധായക പ്രതിഭക്ക് ആദരാഞ്ജലികള്‍

മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തയാളാണ് ഐ വി ശശി. ദേശീയ പുരസ്‌കാര ജേതാവു കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടു കൂടിയായിരുന്നു അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിന്.

1968ല്‍ എ വി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയില്‍ കലാസംവിധായകനായായായിരുന്നു ഐ വി ശശിയുടെ തുടക്കം. ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് 1982 ല്‍ ആരൂഡത്തിന് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവയും അദ്ദേഹം സ്വന്തമാക്കി.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. മൃഗയ, അതിരാത്രം, ഇന്‍സ്‌പെകര്‍ ബല്‍റാം, അവളുടെ രാവുകള്‍, ദേവാസുരം, ഇതാ ഇവിടെ വരെ, അടിയൊഴുക്കുകള്‍ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാളത്തിന് സംഭാവന ചെയ്ത വ്യക്തികൂടിയാണ് ഐ വി ശശി.

Top