മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് നിരോധനം നിരവധി പേരുടെ തൊഴിലിനെയും കമ്പനികളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്.
ബാഗുകളും കപ്പുകളുമുള്‍പ്പടെ എല്ലാവിധ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തെയും സംഭരണത്തെയും വിതരണത്തെയും നിരോധനം ബാധിച്ചു. ഇതുമൂലം പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് നഷ്ടം 15,000 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മൂന്ന് ലക്ഷം തൊഴിലാളികളുടെ ജീവിതത്തെയാണ് നിരോധനം മോശമായി ബാധിച്ചിരിക്കുന്നതെന്ന് പ്ലാസ്റ്റിക് ബാഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി നീമിത് പുനാമിയ പറഞ്ഞു.
അസോസിയേഷന്‍ അംഗങ്ങളില്‍ 2,500 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിരവധി പ്ലാസ്റ്റിക് ഉല്‍പ്പന്ന ഫാക്ടറികളാണ് അടച്ചുപൂട്ടേണ്ടി വന്നത്.
അതേസമയം ഒറ്റയടിക്ക് നിയമം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് കച്ചവടക്കാരും ഹോട്ടലുകാരും പറയുന്നത്. വീടുകളിലും പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. കൈകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ കൊണ്ടുനടക്കുന്നവരും ഉണ്ട്.
നേരത്തെ, നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷയും ലഭിക്കുമെന്ന് അറിയിച്ചിരുന്നു. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാനും മുംബൈ കോര്‍പ്പറേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡുകളായിരിക്കും പരിശോധന നടത്തുക.
ആദ്യത്തെ തവണ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 രൂപയും രണ്ടാം തവണ ലംഘിക്കുന്നവര്‍ക്ക് 10,000 രൂപയും മൂന്നാമത് ലംഘിക്കുന്നവര്‍ക്ക് 25,000 രൂപയുമാണ് പിഴ ശിക്ഷ. ഇതിനൊപ്പം മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും.